കരോള്‍ തനിക്ക് താല്‍പര്യമില്ലാത്ത  സ്ത്രീയെന്ന് ട്രംപ് 

വാഷിംഗ്ടണ്‍- അമേരിക്കന്‍ ഫാഷന്‍ മാഗസിന്‍ എഴുത്തുകാരിയായ ജീന്‍ കരോള്‍ ഉന്നയിച്ച ലൈംഗികാരോപണത്തിന് മറുപടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
തനിക്ക് താല്‍പ്പര്യമുണ്ടാക്കുന്ന തരത്തിലുള്ള സ്ത്രീയല്ല ജീന്‍ കരോളെന്നാണ് ട്രംപിന്റെ പ്രസ്താവന. ഇങ്ങനെയൊരു കാര്യം ഒരിക്കലും സംഭവിക്കില്ല. തനിക്ക് അവരെ അറിയില്ല. അവര്‍ പച്ചക്കള്ളമാണ് പറയുന്നതെന്നും രാഷ്ടീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 'ദ ഹില്‍' എന്ന വാര്‍ത്താ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
1990കളുടെ മധ്യത്തില്‍ മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിലെ ഡ്രസിംഗ് റൂമില്‍ വച്ച് ട്രംപ് ബലപ്രയോഗത്തിലൂടെ കീഴ്!പ്പെടുത്തിയെന്നാണ് ജീന്‍ കരോള്‍ പറഞ്ഞത്. 'ന്യൂയോര്‍ക്ക് മാഗസിന്‍' പ്രസിദ്ധീകരിച്ച കവര്‍ സ്‌റ്റോറിയിലാണ് കരോള്‍ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. 1995നും 1996നും ഇടയിലാണ് സംഭവം നടന്നതെന്നും ഇവര്‍ പറയുന്നു.
തന്റെ പെണ്‍സുഹൃത്തിന് സമ്മാനം തിരഞ്ഞെടുക്കുന്നതിന് സഹായിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ക്കായി ഒരു സ്യൂട്ട് തെരഞ്ഞെടുത്തു.
അത് ധരിക്കാന്‍ ട്രംപ് നിര്‍ബന്ധിച്ചപ്പോള്‍ ഡ്രസിംഗ് റൂമിലേക്ക് എത്തിയ തന്നെ ലൈംഗികമായി അധിക്ഷേപിക്കാന്‍ അദ്ദേഹം ശ്രമം നടത്തി. അതിക്രമം തടഞ്ഞ തന്റെ കൈകള്‍ ബലമായി പിടിച്ചുകെട്ടിയ ശേഷം റൂമിലെ ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി ഉപദ്രവിച്ചപ്പോള്‍ തന്റെ തല ശക്തമായി വാതിലില്‍ ഇടിച്ചു. ലിഫ്റ്റില്‍ വച്ച് തന്റെ ദേഹത്ത് സ്പര്‍ശിച്ചെന്നും കരോള്‍ വിശദമാക്കി.
അന്ന് തനിക്ക് 52 വയസ് ഉണ്ടായിരുന്നുവെന്നും കരോള്‍ പറഞ്ഞു. അതേസമയം ആരോപണം നിഷേധിച്ച ട്രംപ് കരോളിനെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലെന്നും പറഞ്ഞു.

Latest News