Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ അഞ്ച് യാത്രക്കാര്‍ ചൊവ്വാഴ്ച നാട്ടിലെത്തും

കണക്ഷന്‍ വിമാനം വൈകിയതു മൂലം ജിദ്ദ വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ ജിദ്ദയില്‍ സുഹൃത്തിനൊപ്പം.

ജിദ്ദ- ജിദ്ദ വിമാനത്താവളത്തില്‍ കുടുങ്ങിയ അഞ്ച് മലയാളി യാത്രക്കാര്‍ ചൊവ്വാഴ്ച നാട്ടിലെത്തും. പുലര്‍ച്ചെ 2.40ന് പറപ്പെടുന്ന സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇവരുടെ ടിക്കറ്റ് റീകണ്‍ഫേം ചെയ്തതായി മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം. ബഷീര്‍ അറിയിച്ചു. സൗദി യയുടെ വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ശ്രമം നടത്തിയത്.

അബഹയില്‍നിന്ന് ജിദ്ദ വഴി കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന യാത്രക്കാര്‍ കണക്ഷന്‍ വിമാനം വൈകിയതിനാലും വിമാനത്താവളത്തിലെ നടപടിക്രമങ്ങളിലെ കാലതാമസംകൊണ്ടുമാണ് ജിദ്ദയില്‍ കുടുങ്ങിയത്.

ഞായറാഴ്ച രാത്രി  അബഹ വിമാനത്തവാളത്തിനു നേരെയുണ്ടായ ഹൂത്തി ആക്രമണത്തെത്തുടര്‍ന്നാണ് കണക്ഷന്‍ വിമാനം വൈകിയത്. അബഹയില്‍നിന്ന് 9.40ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഹൂത്തി ആക്രമണത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാല്‍ 11.30നാണ് ജിദ്ദയിലേക്കു പറന്നത്.

ജിദ്ദയിലെത്തി എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും 2.40നുള്ള സൗദി എയര്‍ലൈന്‍സിന്റെ കോഴിക്കോട് വിമാനം പുറപ്പെട്ടിരുന്നു. ഇതോടെ ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ പാണ്ടിക്കാട് സ്വദേശി സെയ്താലിടുെ പതിനൊന്നുകാരനായ മകന്‍ അമന്‍ മുഹമ്മദ് ഉള്‍പ്പെടെ അഞ്ചുപേര്‍ ജിദ്ദയില്‍ കുടുങ്ങുകയായിരുന്നു.

അമന്‍ മുഹമ്മദിനു പുറമെ, കണ്ണൂര്‍ സ്വദേശി അശോകന്‍, വാഴക്കാട് സ്വദേശി ഷംസുദ്ദീന്‍, മഞ്ചേരിക്കാരായ കുഞ്ഞിമൊയ്തീന്‍ കുട്ടി, ഷൗക്കത്തലി എന്നിവരാണ് യാത്ര മുടങ്ങി ദുരിതത്തിലായത്.

യാത്ര മുടങ്ങിയ അശോകന്‍ സഹോദരന്‍ മധു മരിച്ചതിനെത്തുടര്‍ന്ന് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നാട്ടിലേക്കു പോവുകയായിരുന്നു. യാത്ര മുടങ്ങിയതോടെ ഇദ്ദേഹത്തിന് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായില്ല. അബഹക്കു സമീപം ദര്‍ബിലാണ് അശോകന്‍ ജോലി ചെയ്യുന്നത്. മരിച്ച സഹോദരന്‍ മധുവും വര്‍ഷങ്ങളോളം ദര്‍ബില്‍ ജോലി ചെയ്തിരുന്നു. രോഗബാധിതനായി ചികിത്സാര്‍ഥം നാട്ടിലേക്ക് പോയതായിരുന്നു ഇദ്ദേഹം.
അബഹയില്‍നിന്ന് രണ്ട് മണിക്കൂര്‍ വൈകിയെത്തിയ യാത്രക്കാര്‍ക്ക് എമിഗ്രേഷന്‍ നടപടികള്‍ക്ക് കൗണ്ടറുകളിലെത്തുന്നതിലും കാലതാമസമുണ്ടായി. സാങ്കേതിക തകരാറുകളാല്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതും വൈകി. അവസാനം ബോര്‍ഡിംഗ് പാസ് ലഭിച്ച് ചെക്കിംഗ് നടപടികളെല്ലാം പൂര്‍ത്തിയാക്കി ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കോഴിക്കോട്ടേക്കുള്ള വിമാനം പുറപ്പെട്ടിരുന്നു. പിന്നീട് ഇവരെ എമിഗ്രേഷന്‍ റദ്ദാക്കി വിമാനത്താവളത്തില്‍നിന്നു പുറത്തു വിടുകയായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇവര്‍ ജിദ്ദയില്‍ തങ്ങിയത്.
വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരുടെ പ്രശ്‌നത്തില്‍ മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍ ഇടപെടുകയും സൗദി എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് ടിക്കറ്റ് ലഭിക്കുന്നതിന് നടപടി സ്വീകരിക്കുകയുമായിരുന്നു.
ഞായറാഴ്ച രാത്രി അബഹ വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂത്തി ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

 

 

Latest News