കൊൽക്കൊത്ത - ബംഗാളിനെ പാക്കിസ്ഥാൻ ആക്കുന്നു എന്ന ബി.ജെ.പിയുടെ ആരോപണത്തിന് തൃണമൂൽ കോൺഗ്രസിന്റെ രൂക്ഷ പ്രതികരണം. ബംഗാളിൽ അക്രമവും അശാന്തിയും പടർത്താൻ അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഗുണ്ടകളെ ഇറക്കുമതി ചെയ്യുകയാണ് ബി.ജെ.പി എന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പി പ്രവർത്തിക്കുന്നത് ഒരു ഭീകര സംഘടനയെ പോലെയാണെന്നും തൃണമൂൽ പ്രതികരിച്ചു.
അധികാരം കൈയേറുന്നതിനായി വർഗീയ ലഹളകൾ ബി.ജെ പി ഉണ്ടാക്കുന്നതായി മന്ത്രിയും കൊൽക്കൊത്ത മേയറുമായ ഫിർഹാദ് ഹക്കിം മാധ്യമങ്ങളോട് പറഞ്ഞു.
തീവ്രവാദ സംഘടനയെപ്പോലെയാണ് ബിജെപി പെരുമാറുന്നതെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്, സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കുന്നതിനായി ബീഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും ഗുണ്ടകളെ ഇറക്കുമതി ചെയ്യുന്നുണ്ട്- ഫിർഹാദ് പറഞ്ഞു.
അടുത്തിടെ ഭട്ട്പരയിലുണ്ടായ സംഘട്ടനങ്ങളിൽ പ്രതികരിക്കവെയാണ് ബി.ജെ.പിയുടെ ആരോപണം. ഭട്ട്പരയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാറിന് താല്പര്യമില്ലെന്നും ജയ് ശ്രീറാം വിളിക്കാൻ അനുവദിക്കാതെ ബംഗാൾ ഒരു പാകിസ്ഥാൻ ആക്കി മാറ്റുകയാണ് ഉദ്ദേശ്യമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞിരുന്നു.