Sorry, you need to enable JavaScript to visit this website.

നാലു കോടി റിയാൽ വിറ്റുവരവുള്ള പതിനായിരത്തോളം സ്ഥാപനങ്ങൾ

റിയാദിലെ വ്യാപാര സ്ഥാപനത്തിൽ സക്കാത്ത്, നികുതി അതോറിറ്റി ഉദ്യോഗസ്ഥൻ പരിശോധന നടത്തുന്നു. 

റിയാദ് - രാജ്യത്ത് വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത, പ്രതിവർഷം നാലു കോടി റിയാലിലേറെ വിറ്റുവരവുള്ള പതിനായിരത്തോളം സ്ഥാപനങ്ങളുള്ളതായി സകാത്ത്, നികുതി അതോറിറ്റി കണക്ക്. ഈ ഗണത്തിൽ പെട്ട 9656 സ്ഥാപനങ്ങളാണ് മൂല്യവർധിത നികുതി നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തു ലക്ഷം റിയാലിൽ കുറവ് വിറ്റുവരവുള്ള 1,71,700 സ്ഥാപനങ്ങളും നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
ഈ വർഷാദ്യം മുതൽ മെയ് അവസാനം വരെയുള്ള കാലത്ത് സകാത്ത്, നികുതി അതോറിറ്റി സംഘങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 1800 ഓളം നികുതി നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇൻവോയ്‌സുകളിൽ നികുതി നമ്പർ ഇല്ലാതിരിക്കുക, ഇൻവോയ്‌സുകൾ സ്ഥാപനങ്ങൾ സൂക്ഷിക്കാതിരിക്കുക, ഉപയോക്താക്കളിൽ നിന്ന് മൂല്യവർധിത നികുതി ഈടാക്കാതിരിക്കുക അടക്കമുള്ള നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
2018 ജനുവരി ഒന്നു മുതലാണ് സൗദിയിൽ അഞ്ചു ശതമാനം മൂല്യവർധിത നികുതി നിലവിൽവന്നത്. പ്രതിവർഷം 3.75 ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള മുഴുവൻ സ്ഥാപനങ്ങളും നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. ഇതിൽ കുറവ് വരുമാനമുള്ള സ്ഥാപനങ്ങൾക്ക് നികുതി രജിസ്‌ട്രേഷൻ നിർബന്ധമല്ല. 
പ്രതിവർഷം നാലു കോടിയിലേറെ റിയാലിന്റെ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ ഓരോ മാസത്തിലും നികുതി റിട്ടേണുകൾ സമർപ്പിച്ചിരിക്കണം. അതത് മാസത്തെ നികുതി റിട്ടേണുകൾ തൊട്ടടുത്ത മാസം അവസാനിക്കുന്നതിനു മുമ്പാണ് സമർപ്പിക്കേണ്ടത്. പ്രതിവർഷം നാലു കോടിയിലേറെ റിയാലിന്റെ ഇടപാടുകൾ നടത്താത്ത സ്ഥാപനങ്ങൾ ഓരോ മൂന്നു മാസത്തിലുമാണ് നികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടത്.
തങ്ങൾ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ മൂല്യവർധിത സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയുന്നതിനും നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് അറിയിക്കുന്നതിനും വാറ്റ് ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് സക്കാത്ത്, നികുതി അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ഈയാവശ്യത്തിന് സക്കാത്ത്, നികുതി അതോറിറ്റിക്കു കീഴിലെ കോൾ സെന്ററിൽ 19993 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അതോറിറ്റി വ്യക്തമാക്കി.

 

Latest News