ജിദ്ദ- ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് പിഴയും തടവും ഫീസുകളും പ്രവേശന വിലക്കുമില്ലാതെ രാജ്യം വിടുന്നതിന് അവസരമൊരുക്കി സൗദി ഗവൺമെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ബുധനാഴ്ച മുതൽ കർശന പരിശോധനക്ക് ഒരുങ്ങുകയാണ് ജവാസാത്ത് വകുപ്പ്.
'നിയമ ലംഘകരില്ലാത്ത രാജ്യം' എന്ന ശീർഷകത്തിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘകരെ കണ്ടെത്തി പിടികൂടുന്നതിനുള്ള സമഗ്ര ദേശീയ കാമ്പയിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചത്. 90 ദിവസത്തെ പൊതുമാപ്പ് കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിന് വിവിധ എംബസികളുടെയും കോൺസുലേറ്റുകളുടെയും സഹകരണത്തോടെ അതിവിപുലമായ സൗകര്യങ്ങളാണ് ജവാസാത്ത് വിഭാഗം ഒരുക്കിയിരുന്നത്. നിയമ വിധേയമല്ലാതെ സൗദിയിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കുന്നതിന് റിയാദ് ഇന്ത്യൻ എംബസിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും സാമൂഹിക പ്രവർത്തകരുടെ സഹകരണവും തേടിയിരുന്നു.
പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി ഫൈനൽ എക്‌സിറ്റ് നേടിയ വിദേശികൾ രണ്ടു ദിവസത്തിനകം രാജ്യം വിടണമെന്ന് ജവാസാത്ത് മുന്നറിയിപ്പ് നൽകി. അല്ലാത്തപക്ഷം അപ്പോയ്‌മെന്റ്, ഫൈനൽ എക്‌സിറ്റ് വിസ തുടങ്ങിയവ റദ്ദാക്കുകയും നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷാ നടപടികൾ ഇവർക്കെതിരെ ചുമത്തുകയും ചെയ്യും.
പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന മുറക്ക് നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ പ്രവിശ്യകളിലും ശക്തമായ പരിശോധനകൾ ആരംഭിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ഓർമിപ്പിച്ചു. നിയമ ലംഘകർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവർക്ക് എതിരെയും തടവും പിഴയും നാടുകടത്തലും അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും.
പൊതുമാപ്പ് ദീർഘിപ്പിക്കുന്നതിന് ആലോചനയില്ലെന്ന് സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതുവരെ നാലേമുക്കാൽ ലക്ഷം നിയമ ലംഘകർ പദവി ശരിയാക്കി ഫൈനൽ എക്‌സിറ്റ് നേടി സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്.
അതേസമയം, പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയവരിൽ നാലായിരത്തിലേറെ പേർ പുതിയ വിസകളിൽ സൗദിയിൽ മടങ്ങിയെത്തിയതായും ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ നേരത്തെ വ്യക്തമാക്കിയിരുന്നു.