വിസ നിര്‍ത്തി; ഉംറ തീര്‍ഥാടകര്‍ക്ക് ജൂലൈ രണ്ട് വരെ വരാം

മക്ക - വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഈ വർഷം ഉംറ വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വിസകൾ അനുവദിക്കുന്ന സംവിധാനം ശവ്വാൽ 14 (ജൂൺ 17) നാണ് മന്ത്രാലയം നിർത്തിവെച്ചത്. ഇക്കാര്യം സൗദിയിലെ ഉംറ സർവീസ് കമ്പനികളെയും സ്ഥാപനങ്ങളെയും മന്ത്രാലയം അറിയിച്ചു.

ജൂൺ 17 നു മുമ്പായി ഉംറ വിസകൾ അനുവദിച്ചവരെ ശവ്വാൽ 29 (ജൂലൈ 2) ചൊവ്വാഴ്ച വരെ രാജ്യത്ത് പ്രവേശിക്കുന്നതിന് അനുവദിക്കും. ജൂലൈ രണ്ടു വരെയുള്ള കാലത്ത് പുണ്യഭൂമിയിൽ എത്തുന്ന തീർഥാടകരെ ഉംറ പാക്കേജ് പൂർത്തിയായാലുടൻ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കണമെന്ന് സർവീസ് കമ്പനികളോട് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. 

ദുൽഖഅ്ദ ഒന്നു മുതൽ വിദേശങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർ പുണ്യഭൂമിയിൽ എത്തിത്തുടങ്ങും. ഇറാനിൽ നിന്നുള്ള ഉംറ തീർഥാടകരുടെ അസാന്നിധ്യത്തിനിടെയും ഇത്തവണ വിദേശങ്ങളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണം സർവകാല റെക്കോർഡ് ആണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 75 ലക്ഷത്തോളം ഉംറ തീർഥാടകർ വിദേശങ്ങളിൽ നിന്ന് എത്തിയിട്ടുണ്ട്.  

Latest News