പട്ന- മസ്തിഷ്ക ജ്വരത്തെ തുടർന്ന് കുട്ടികളുടെ മരണം വർധിക്കുന്ന സാഹചര്യത്തിൽ നടത്തിയ അടിയന്തിര യോഗത്തിൽ ബീഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡേയുടെ ചോദ്യത്തിൽ പരക്കെ വിമർശനം. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ മുസാഫർപുരിൽ വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലാണ് "എത്ര വിക്കറ്റ് വീണു" എന്ന് ബീഹാർ ആരോഗ്യ മന്ത്രി ചോദിക്കുന്നത്. ഇന്ത്യ - പാക്കിസ്ഥാൻ വേൾഡ് കപ്പ് മത്സരം അരങ്ങേറിയ ഞായറാഴ്ചയായിരുന്നു അടിയന്തിര യോഗം നടത്തിയത്.
#WATCH Bihar Health Minister Mangal Pandey asks for latest cricket score during State Health Department meeting over Muzaffarpur Acute Encephalitis Syndrome (AES) deaths. (16.6.19) pic.twitter.com/EVenx5CB6G
— ANI (@ANI) 17 June 2019
മുസാഫർപുരിൽ നിന്ന് തുടങ്ങിയ മസ്തിഷ്ക ജ്വരം ബീഹാർ മുഴുവൻ വ്യാപിക്കുകയാണ്. മരിച്ച കുട്ടികളുടെ എണ്ണം 125 ആയി ഉയർന്നു കഴിഞ്ഞു. രോഗം പടരുന്നത് തടയാനുള്ള ഗൗരവമായ ചർച്ചക്കിടയിലെ മന്ത്രിയുടെ ചോദ്യം രൂക്ഷമായ വിമർശനങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ, ഇടത് പാർട്ടികൾ എന്നവരടങ്ങുന്ന പ്രതിപക്ഷം മംഗൽ പാണ്ഡെയുടെ രാജി ആവശ്യപ്പെട്ടു. പാവപ്പെട്ട കുട്ടികളുടെ മരണത്തേക്കാൾ സർക്കാരിന് വലുത് ക്രിക്കറ്റാണെന്ന് അവർ ആരോപിച്ചു.