Sorry, you need to enable JavaScript to visit this website.

സൗദിയില്‍ എണ്ണ കയറ്റുമതി വരുമാനത്തിൽ 500 കോടിയുടെ വർധന

റിയാദ് - ഈ വർഷം ആദ്യത്തെ നാലു മാസത്തിനിടെ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തിൽ 500 കോടി റിയാലിന്റെ വർധനവ് രേഖപ്പെടുത്തി. എണ്ണ വരുമാനത്തിൽ 1.9 ശതമാനത്തിന്റെ വളർച്ചയുണ്ടായി. ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആകെ 26,140 കോടി റിയാലിന്റെ എണ്ണയാണ് സൗദി അറേബ്യ കയറ്റി അയച്ചത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ എണ്ണ കയറ്റുമതി വരുമാനം 25,640 കോടി റിയാലായിരുന്നു. 


നാലു മാസത്തിനിടെ സൗദി അറേബ്യ 16,720 കോടി റിയാലിന്റെ വാണിജ്യ മിച്ചം നേടി. വാണിജ്യ മിച്ചത്തിൽ മൂന്നു ശതമാനം വളർച്ചയുണ്ടായി. വാണിജ്യ മിച്ചം 490 കോടി റിയാൽ വർധിച്ചു. കഴിഞ്ഞ കൊല്ലം ആദ്യത്തെ നാലു മാസത്തിനിടെ സൗദി അറേബ്യയുടെ വാണിജ്യ മിച്ചം 16,230 കോടി റിയാലായിരുന്നു. കയറ്റുമതി വർധിച്ചതിന്റെയും ഇറക്കുമതി കുറഞ്ഞതിന്റെയും ഫലമായാണ് വാണിജ്യ മിച്ചം ഉയർന്നത്. 


നാലു മാസത്തിനിടെ കയറ്റുമതി 0.6 ശതമാനം തോതിൽ വർധിച്ചു. ഇക്കാലയളവിൽ കയറ്റുമതി 33,630 കോടി റിയാലായി ഉയർന്നു. കഴിഞ്ഞ കൊല്ലം ആദ്യത്തെ നാലു മാസത്തിനിടെ കയറ്റുമതി 33,450 കോടി റിയാലായിരുന്നു. ഈ വർഷം ആദ്യത്തെ നാലു മാസത്തിനിടെ കയറ്റുമതിയിൽ 180 കോടി റിയാലിന്റെ വർധനവാണുണ്ടായത്. 
ഇതേസമയം, ഇറക്കുമതി 1.8 ശതമാനം തോതിൽ കുറഞ്ഞു. നാലു മാസത്തിനിടെ 16,910 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് വിദേശങ്ങളിൽനിന്ന് സൗദി അറേബ്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ ഇറക്കുമതി 17,220 കോടി റിയാലായിരുന്നു. ഇറക്കുമതിയിൽ 310 കോടി റിയാലിന്റെ കുറവാണുണ്ടായത്. 


ഏപ്രിൽ മാസത്തിൽ സൗദി അറേബ്യ 4,770 കോടി റിയാൽ വാണിജ്യ മിച്ചം നേടി. തുടർച്ചയായി 38-ാം മാസമാണ് സൗദി അറേബ്യ വാണിജ്യ മിച്ചം കൈവരിക്കുന്നത്. ഏപ്രിലിൽ കയറ്റുമതി 8,700 കോടി റിയാലും ഇറക്കുമതി 3,930 കോടി റിയാലുമായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഏപ്രിലിൽ വാണിജ്യ മിച്ചത്തിൽ 12.3 ശതമാനം വളർച്ചയുണ്ടായി. 2018 ഏപ്രിലിൽ വാണിജ്യ മിച്ചം 4,220 കോടി റിയാലായിരുന്നു. 2018 ഏപ്രിലിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഏപ്രിലിൽ വാണിജ്യ മിച്ചത്തിൽ 550 കോടി റിയാലിന്റെ വർധനവുണ്ടായി. 
ഈ വർഷം ആദ്യ പാദത്തിൽ സൗദി അറേബ്യയുടെ വിദേശ വ്യാപാരത്തിൽ 1.1 ശതമാനം കുറവുണ്ടായി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിദേശ വ്യാപാരം 26,580 കോടി റിയാലായിരുന്നു. 2018 ആദ്യ പാദത്തിൽ ഇത് 26,980 കോടി റിയാലായിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ വിദേശ വ്യാപാരത്തിൽ 400 കോടിയിലേറെ റിയാലിന്റെ കുറവാണുണ്ടായത്. 
കഴിഞ്ഞ കൊല്ലം വിദേശ വ്യാപാരം 23 ശതമാനം തോതിൽ വർധിച്ചിരുന്നു. വിദേശ വ്യാപാരത്തിൽ 30,530 കോടി റിയാലിന്റെ വർധനവാണ് കഴിഞ്ഞ കൊല്ലം രേഖപ്പെടുത്തിയത്. കഴിഞ്ഞ കൊല്ലം സൗദി അറേബ്യയുടെ ആകെ വിദേശ വ്യാപാരം 1.61 ട്രില്യൺ റിയാലായിരുന്നു. 2017 ൽ ഇത് 1.31 ട്രില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം സൗദി അറേബ്യ 59,700 കോടി റിയാൽ വാണിജ്യ മിച്ചം നേടി. വാണിജ്യ മിച്ചത്തിൽ 88 ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞ കൊല്ലം 27,880 കോടി റിയാലിന്റെ വർധനവാണ് വാണിജ്യ മിച്ചത്തിലുണ്ടായത്. 2017 ൽ വാണിജ്യ മിച്ചം 31,870 കോടി റിയാലായിരുന്നു. കയറ്റുമതി 36 ശതമാനം തോതിൽ വർധിച്ചതാണ് ഉയർന്ന വാണിജ്യ മിച്ചം നേടുന്നതിന് സഹായിച്ചത്. കയറ്റുമതിയിൽ 29,200 കോടിയുടെ വർധനവാണ് കഴിഞ്ഞ കൊല്ലമുണ്ടായത്. കഴിഞ്ഞ വർഷം കയറ്റുമതി 1.1 ട്രില്യൺ റിയാലിലെത്തി. 2017 ൽ കയറ്റുമതി 81,250 കോടി റിയാലായിരുന്നു. 
കഴിഞ്ഞ വർഷം ഇറക്കുമതിയിൽ നേരിയ വളർച്ച രേഖപ്പെടുത്തി. ഇറക്കുമതിയിൽ മൂന്നു ശതമാനത്തിന്റെ (1,330 കോടി റിയാൽ) വർധനവാണുണ്ടായത്. കഴിഞ്ഞ കൊല്ലം ആകെ 50,700 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. 2017 ൽ ഇത് 49,380 കോടി റിയാലായിരുന്നു. 
കഴിഞ്ഞ വർഷം എണ്ണ കയറ്റുമതി വരുമാനത്തിൽ 36 ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞ കൊല്ലം എണ്ണ കയറ്റുമതി വരുമാനം 86,840 കോടി റിയാലായിരുന്നു. 2017 ൽ ഇത് 63,840 കോടി റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം എണ്ണ കയറ്റുമതി വരുമാനത്തിൽ 23,000 കോടി റിയാലിന്റെ വളർച്ചയുണ്ടായി. എണ്ണ വില ഉയർന്നതിന്റെയും വിദേശത്തേക്ക് കയറ്റി അയച്ച എണ്ണയുടെ അളവ് വർധിച്ചതിന്റെയും ഫലമായാണ് കഴിഞ്ഞ കൊല്ലം എണ്ണ വരുമാനം വലിയ തോതിൽ വർധിച്ചത്.
 

Latest News