Sorry, you need to enable JavaScript to visit this website.

മസ്തിഷ്ക ജ്വരം, ബീഹാറിൽ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി 

മുസാഫർപുർ - ബീഹാറിൽ കുട്ടികളിലെ മസ്തിഷ്ക ജ്വരം പടരുന്നു.  രോഗം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. ഔദ്യോഗിക കണക്കുകൾ പ്രകാരം, 83 കുട്ടികൾ ശ്രീ കൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിലും 17 പേർ കെജ്‌രിവാൾ ആശുപത്രിയിലുമാണ് മരിച്ചത്. 

രോഗം ബാധിച്ചു മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ദുരിതാശ്വാസം നൽകുമെന്ന് മുഖ്യമന്ത്രി  നിതീഷ് കുമാർ അറിയിച്ചു. വേണ്ട മുൻകരുതലുകൾ എടുക്കാൻ ആരോഗ്യ കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പനി, തലവേദന, വിറയൽ, അപസ്മാരം എന്നിവയാണ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. 

 വെറും വയറ്റിൽ ലിച്ചി കഴിക്കുന്നതാണ് ജ്വരത്തിന് കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ലിച്ചിയിൽ അടങ്ങിയിരിക്കുന്ന 'ഹൈപ്പോഗ്ലൈസീൻ എ' യും 'മെഥിലീൻ സൈക്ലൊപ്രൊപൈൽ ഗ്ലൈസീനും' വിഷാംശങ്ങളാണെന്നും ഇവ വെറും വയറ്റിൽ കഴിക്കുന്നത് തലച്ചോറിൽ അണുബാധയുണ്ടാക്കാൻ കാരണമാകുന്നുവെന്നും പഠനങ്ങളുണ്ടെന്ന്  അവർ ചൂണ്ടിക്കാണിക്കുന്നു. ദരിദ്രർ താമസിക്കുന്ന ഇവിടങ്ങളിൽ കുട്ടികൾ ധാരാളം ലിച്ചി കഴിക്കുന്നതാകാം ഈ ജ്വരം പിടിപെടുന്നതിനു പിന്നിൽ എന്നാണ് അവരുടെ വിലയിരുത്തൽ. 

ലിച്ചി പഴങ്ങൾ നിറയെ ഉണ്ടാകുന്ന സ്ഥലമാണ് മുസാഫർപുർ. ലിച്ചി പഴങ്ങളുടെ ഇന്ത്യയിലെ  കേന്ദ്രവും ഇവിടെയാണ്.32,000 ഹെക്ടറുകളിലായി 300000 മെട്രിക് ടൺ ലിച്ചിയാണ് കഴിഞ്ഞ വർഷം മുസാഫർപുരിൽ ഉല്പാദിപ്പിച്ചത്.  

 

Latest News