Sorry, you need to enable JavaScript to visit this website.

വിവാഹം  എതിർത്ത 15 കാരിയെ  പിതാവ് കുത്തി പരിക്കേൽപിച്ചു 

ഷാജഹാൻപുർ -  വിവാഹം കഴിക്കാൻ താല്പര്യമില്ലെന്നും പഠനം തുടരണമെന്നും വാശി പിടിച്ച 15 കാരിയെ  പിതാവും സഹോദരനും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചു കൊണ്ട് പോയി പല തവണ കുത്തി കനാലിൽ തള്ളുകയായിരുന്നു എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. 

ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം. സഹോദരിയുടെ വീട്ടിൽ താമസിച്ചു പഠിക്കുകയായിരുന്നു പെൺകുട്ടി. രണ്ടു ദിവസങ്ങൾക്കു മുൻപാണ് പിതാവും സഹോദരനുമെത്തി കുട്ടിയെ വിളിച്ചു കൊണ്ട് പോയതെന്ന് സഹോദരിയുടെ ഭർത്താവ് പറഞ്ഞു. പിന്നീട് കനാലിൽ നിന്ന് മരണാസന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. 

"പിതാവും സഹോദരനും ചേർന്ന് കനാലിനടുത്തുള്ള  ഒറ്റപ്പെട്ട സ്ഥലത്തേക്ക് എന്നെ വിളിച്ചു കൊണ്ട് പോയി.സഹോദരൻ തുണി കൊണ്ട് കഴുത്തിൽ ചുറ്റിപ്പിടിച്ചു. പിതാവ് കത്തി കൊണ്ട് എന്നെ പിന്നിൽ നിന്ന് പല തവണ കുത്തി. അരുതേയെന്ന് പല തവണ യാചിച്ചെങ്കിലും ചെവികൊണ്ടില്ല.കനാലിൽ തള്ളിയിട്ട് അവർ കടന്ന് കളഞ്ഞു. എന്റെ പഠനം നിർത്തി വിവാഹം കഴിച്ചയക്കാൻ സമ്മതിക്കാതിരുന്നതാണ് കാരണം." പെൺകുട്ടി മൊഴിയിൽ പറയുന്നു. 

പെൺകുട്ടിയുടെ മൊഴി അടിസ്ഥാനമാക്കി അന്വേഷണം നടത്തി കർശനമായ നടപടിയെടുക്കുമെന്ന് സീനിയർ  പോലീസ് ഓഫീസറായ  ദിനേശ് തൃപതി  അറിയിച്ചു. 

Latest News