മലപ്പുറത്ത് ഗുരുതരമായ വെസ്റ്റ്‌നൈല്‍ പനി വീണ്ടും

മലപ്പുറം- ഗുരുതരമായ വെസ്റ്റ്‌നൈല്‍ പനി മലപ്പുറം ജില്ലയില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യവകുപ്പ് അങ്കലാപ്പില്‍. പനിയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരൂരങ്ങാടി എ.ആര്‍ നഗര്‍ കൊടുവായൂര്‍ ആസാദ് നഗറിലെ ചാണക്കത്തി ചേക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷാനാണ് ആദ്യമായി വെസ്റ്റ്‌നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ ഉടന്‍ തന്നെ മരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പരപ്പനങ്ങാടിയിലും ഇതേ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കയാണ്.
വെസ്റ്റ്‌നൈല്‍ രോഗം സംശയിച്ച വേങ്ങര കണ്ണമംഗലത്ത് നിന്ന് വിദഗ്ധ പരിശോധനക്ക് അയച്ച കാക്കകളുടെ സാമ്പിളുകളില്‍ വൈറസ് ബാധയില്ലെന്നാണ് കണ്ടെത്തിയത്. ഈ മാസം ഏഴിനാണ് കണ്ണമംഗലത്ത് നിന്ന് ചത്ത രണ്ട് കാക്കകളുടെ സാമ്പിളുകള്‍ ശേഖരിച്ച് വെറ്ററിനറി വിഭാഗം വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലേക്ക് അയച്ചത്. സാമ്പിള്‍ എട്ടിന് വെറ്ററിനറി വിഭാഗം ശസ്ത്രക്രിയ നടത്തി ഈ മാസം 10 നാണ് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നത്. ഇതിന്റെ ഫലമാണ് പുറത്ത് വന്നത്.

നേരത്തെ എടവണ്ണയില്‍ നിന്നും നിലമ്പൂരില്‍ നിന്നും ശേഖരിച്ച് പരിശോധനക്ക് അയച്ച കാക്കകളുടെ ഫലവും നെഗറ്റീവായിരുന്നു. വെസ്റ്റ്‌നൈല്‍ പനിയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

 

Latest News