Sorry, you need to enable JavaScript to visit this website.

അംശവടിയിൽ അടിവസ്ത്രം; ലളിത കലാ അക്കാദമിയുടെ കാർട്ടൂൺ വിവാദത്തിൽ

കൊച്ചി- കേരള ലളിത കലാ അക്കാദമിയുടെ കാർട്ടൂർ പുരസ്‌കാരം വിവാദത്തിൽ. അംശവടിയിൽ അടിവസ്ത്രമുള്ള കാർട്ടൂർ ക്രിസ്ത്യൻ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് കത്തോലിക്ക സഭ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കാർട്ടൂൺ പുരസ്‌കാരം പുനപരിശോധിക്കുമെന്ന് മന്ത്രി എ.കെ ബാലൻ അറിയിച്ചു. പുരസ്‌ക്കാര നിർണയത്തിൽ സർക്കാരിന്റെ കൈകടത്തലോ ഒരുതരത്തിലുമുള്ള സമ്മർദ്ദമോ ഉണ്ടായിട്ടില്ലെന്ന് എ.കെ. ബാലൻ പറഞ്ഞു. മതപരമായ പ്രതീകങ്ങളെ അപമാനിക്കുന്നതിനോട് സർക്കാരിന് യോജിപ്പില്ല. പ്രത്യേക സമുദായത്തിന്റെ പ്രതീകം ഉപയോഗിച്ചത് അംഗീകരിക്കാനാവില്ലെന്നും അതേസമയം കാർട്ടൂണിസ്റ്റിന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു. സാംസ്‌ക്കാരികവകുപ്പിന് കീഴിലുള്ള വിവിധ പുരസ്‌ക്കാരങ്ങൾക്കുള്ള ജൂറി കമ്മിറ്റിയെ സർക്കാരോ വകുപ്പോ നിയമിക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ, കാർട്ടൂൺ പുരസ്‌ക്കാരം വിവാദമായ സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കാമെന്ന് ലളിതകലാ അക്കാദമി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്ന് പി.സി ജോർജ് എം.എൽ.എ പ്രതികരിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷം ഇലക്ഷനിൽ ഒപ്പം നിന്നില്ല എന്ന മാർക്‌സിസ്റ്റു പാർട്ടിയുടെ വിലയിരുത്തലാണോ കാർട്ടൂൺ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലുള്ള പ്രചോദനം എന്നു സംശയിക്കുന്നു. ബിഷപ് ഫ്രാങ്കോയുടെ പേരുപറഞ്ഞു െ്രെകസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നത്. ഈ വികല ചിത്രത്തിനാണ് കേരളത്തിലെ ഇടതു സർക്കാർ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുന്നത്. പുരസ്‌കാരം പിൻവലിച്ചു, ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും, മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പു പറയാൻ കേരള ലളിതകലാ അക്കാദമി ഭാരവാഹികൾ തയ്യാറാകണമെന്നും ജോർജ് ആവശ്യപ്പെട്ടു.
 

Latest News