Sorry, you need to enable JavaScript to visit this website.

വാണിജ്യപുരോഗതിയില്‍ സൗദി കുതിക്കുന്നു, മിച്ചം 129 ബില്യൺ റിയാൽ

റിയാദ് - ഈ വർഷം ആദ്യ പാദത്തിൽ വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യത്തിൽ സൗദി അറേബ്യ 12,900 കോടി റിയാൽ മിച്ചം നേടിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തിൽ വാണിജ്യ മിച്ചത്തിൽ 7.2 ശതമാനം വളർച്ച രേഖപ്പെടുത്തി. ആഗോള വിപണിയിൽ എണ്ണ വില മെച്ചപ്പെട്ടതാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്. 
മാർച്ച് മാസത്തിൽ 4470 കോടി റിയാൽ വാണിജ്യ മിച്ചം നേടി. ഈ വർഷം ആദ്യ പാദത്തിൽ 24,740 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദി അറേബ്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കയറ്റുമതി 24,380 കോടി റിയാലായിരുന്നു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കയറ്റുമതിയിൽ 360 കോടി റിയാലിന്റെ വർധവുണ്ടായി. കയറ്റുമതിയിൽ ഒന്നര ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ആദ്യ പാദത്തിൽ 11,830 കോടി റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. ഇറക്കുമതി 4.1 ശതമാനം തോതിൽ കുറഞ്ഞു. ഇറക്കുമതിയിൽ 510 കോടി റിയാലിന്റെ കുറവാണുണ്ടായത്. വാണിജ്യ മിച്ചത്തിൽ 780 കോടി റിയാലിന്റെ വർധനവാണ് ആദ്യ പാദത്തിലുണ്ടായത്. 
എണ്ണ വില തുടർച്ചയായി വർധിച്ചതാണ് വാണിജ്യ മിച്ചം ഉയരുന്നതിന് കാരണം. ഫെബ്രുവരിയിൽ ഒരു ബാരൽ എണ്ണയുടെ വില 60 ഡോളറിനു മുകളിലേക്ക് ഉയർന്നിരുന്നു. 2018 ഡിസംബറിലും 2019 ജനുവരിയിലും എണ്ണ വില 55 ഡോളറിന് അടുത്തായിരുന്നു. ഈ വർഷം രണ്ടാം പാദത്തിലും വാണിജ്യ മിച്ചം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ഈ വർഷം ആദ്യ പാദത്തിൽ 19,200 കോടി റിയാലിന്റെ എണ്ണയാണ് സൗദി അറേബ്യ കയറ്റി അയച്ചത്. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ ഇത് 18,760 കോടി റിയാലായിരുന്നു. എണ്ണ കയറ്റുമതിയിൽ 440 കോടി റിയാലിന്റെ വർധനവുണ്ടായി. എണ്ണ കയറ്റുമതിയിലെ വളർച്ച 2.3 ശതമാനമാണ്. ആദ്യ പാദത്തിൽ 5540 കോടി റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതി 5620 കോടിയായിരുന്നു. പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 78.6 കോടി റിയാലിന്റെ (1.4 ശതമാനം) കുറവ് രേഖപ്പെടുത്തി. 
കഴിഞ്ഞ കൊല്ലം സൗദി അറേബ്യ 59,000 കോടി റിയാൽ വാണിജ്യ മിച്ചം നേടിയിരുന്നു. 2014 നു ശേഷം ആദ്യമായാണ് ഇത്രയധികം വാണിജ്യ മിച്ചം നേടുന്നത്. 2017 ൽ വാണിജ്യ മിച്ചം 32,740 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് 80.2 ശതമാനം അധികം വാണിജ്യ മിച്ചം കഴിഞ്ഞ വർഷം കൈവരിച്ചതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. 


 

Latest News