പഞ്ചാബ്- കുഴൽക്കിണറിൽ അകപ്പെട്ട രണ്ടു വയസ്സുകാരനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മരിച്ച നിലയിലാണ് കുട്ടിയെ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 109 മണിക്കൂറുകളാണ് ബാലൻ അഗാധ ഗർത്തത്തിനുള്ളിൽ കുടുങ്ങിക്കിടന്നത്. സംഗ്പ്പൂർ ജില്ലയിലെ ഭഗവാൻപുര സ്വദേശി രോഹു സിംഗിന്റെ മകൻ ഫതേവീർ സിങ് ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഏതാണ്ട് 4 മണിയോടെയാണ് സംഭവം.
വീടിനടുത്ത് കുട്ടികളുമായി കളിക്കുന്നതിനിടയിൽ കുഴിയിലേക്ക് വീഴുകയായിരുന്നു ഫതേവീർ സിങ്. ഏഴ് ഇഞ്ച് വലിപ്പമുള്ള കുഴൽ ഒരു തുണി കൊണ്ട് മൂടിയിരുന്നു. അമ്മ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് വാർത്താ ഏജൻസികൾ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
5 ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ, ഇന്ന് രാവിലെ 5.30 ഓടെയാണ് കുട്ടിയെ പുറത്തെടുക്കാനായത്. നാഷണൽ ഡിസാസ്റ്റർ റിസർവ് ഫോഴ്സാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. പി.ജി.ഐ ചണ്ഡീഗഢിലേക്ക് ചികിത്സ തേടിയെങ്കിലും മരിച്ച നിലയിലാരുന്നു എത്തിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ബോർവെല്ലിനുള്ളിൽ 125 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. വെള്ളവും ഭക്ഷണവും എത്തിക്കാനായില്ലെങ്കിലും ഓക്സിജൻ എത്തിക്കാൻ അധികൃതർക്ക് സാധിച്ചിരുന്നു. സമാന്തരമായി മറ്റൊരു ബോർവെൽ കുഴിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.