Sorry, you need to enable JavaScript to visit this website.

കത്‌വ കൂട്ടബലാത്സംഗം: പ്രതികൾ കുറ്റക്കാർ

ശ്രീനഗർ- ലോകത്തെ ഞെട്ടിച്ച കത്‌വ കൂട്ട ബലാത്സംഗ കൊലക്കേസിൽ ആറു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. വിധി പ്രസ്താവം കോടതി വായിച്ചുതുടങ്ങി. നാല് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ടുപേരാണ് കേസിലെ പ്രതികൾ.  ജമ്മു കശ്മീരിലെ കത്വയിൽ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഘത്തിന് ഇരയാക്കിയ കേസിലാണ് വിധി പ്രസ്താവിക്കുന്നത്.  
2018 ജനുവരിയിലായിരുന്നു ക്രൂരമായ ബലാത്സംഗവും കൊലപാതകവും. എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. നാടോടി സമുദായമായ ബക്കർവാളുകളെ കത്‌വയിലെ രസാന ഗ്രാമത്തിൽ നിന്ന് പുറന്തള്ളാൻ ലക്ഷ്യമിട്ടായിരുന്നു കൂരത. എട്ട് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഗ്രാമത്തിലെ പൗരപ്രമുഖനും മുൻ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാ

ണ് മുഖ്യ ഗൂഢാലോചന നടത്തിയത്. ഇയാളുടെ അധീനതയിലുള്ള ദേവിസ്ഥാനിലാണ് പീഡനം നടന്നത്. ഇയാളുടെ  മകൻ വിശാൽ,  പ്രായപൂർത്തിയെത്താത്ത അനന്തരവൻ, സുഹൃത്ത്, സ്‌പെഷ്യൽ പൊലീസ് ഓഫീസർ ദീപക് കജൂരിയ എന്നിവർ കൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തു. കേസ് ആദ്യം അന്വേഷിച്ച എസ്.ഐ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്‌പെഷ്യൽ പൊലീസ് ഓഫീസർ സുരേന്ദർ വർമ എന്നിവർ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു.
പ്രായം സംബന്ധിച്ച തർക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ പ്രായപൂർത്തിയെത്താത്ത ഒരു പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല.  കുറ്റപത്രം കത്വ കോടതിയിൽ സമർപ്പിക്കാൻ ഒരു കൂട്ടം അഭിഭാഷകർ അനുവദിച്ചിരുന്നില്ല. തുടർന്ന് സുപ്രിം കോടതിയാണ് വിചാരണ പഠാൻകോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെ സജ്ഞി റാമിനെയും മകനെയും പൊലീസ് ഉദ്യോഗസ്ഥരെയും കേസിൽ പെടുത്തിയതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
 

Latest News