Sorry, you need to enable JavaScript to visit this website.

വീണ്ടും നടിയുടെ മൊഴിയെടുത്തു; പള്‍സർ സുനി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി

കൊച്ചി- അതിക്രമം നേരിട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ആലുവ പോ ലീസ് ക്ലബിൽ വെച്ച് എഡിജിപി ബി. സന്ധ്യയാണ് മൊഴിയെടുത്തത്. പൾസർ സുനി അടക്കമുള്ളവരെ പ്രതിചേർത്ത് നേരത്തേ കുറ്റപത്രം സമർപ്പച്ചിരുന്നുവെങ്കിലും തുടരന്വേഷണത്തിന്‍റെ  ഭാഗമായാണ് വീണ്ടും മൊഴിയെടുത്തത്. അന്വേഷണം അവസാനിച്ചുവെന്ന് കരുതി പള്‍സർ സുനി പല കാര്യങ്ങളും ടെലിഫോണിലും മറ്റുമായി വെളിപ്പെടുത്തിയെന്നാണ് സൂചന.

നടിയെ തട്ടിക്കൊണ്ടു പോയി അതിക്രമം കാണിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് സൂചന. ജയിലിൽനിന്നു പ്രതികൾ പുറത്തേക്കു വിളിച്ച ഫോൺ കോളുകൾ മൂന്നു മാസമായി പോലീസ് പരിശോധിച്ചിരുന്നു. ഈ ഫോൺവിളികളിൽനിന്നാണു കേസിന്‍റെ ഗൂഢാലോചന സംബന്ധിച്ച നിർണായക സൂചനകൾ ലഭിച്ചത്. ഇതോടൊപ്പം കേസിലെ മുഖ്യപ്രതിയായ സുനിൽ കുമാർ സഹതടവുകാരൻ ജിൻസനോടു വെളിപ്പെടുത്തിയ വിവരങ്ങളും  തുടരന്വേഷണത്തിനു സഹായകമായി. നെടുമ്പാശേരി പോലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണു ജിൻസൻ.

മജിസ്ട്രേട്ട് മുമ്പാകെ ജിൻസന്‍റെ മൊഴി രേഖപ്പെടുത്തി കേസിന്‍റെ തുടരന്വേഷണത്തിനു ഔദ്യോഗികമായി കോടതിയുടെ അനുമതി തേടാനാണ് പോലീസ് നീക്കം.  എഡിജിപി ബി. സന്ധ്യയാണ് കേസന്വേഷണത്തിന് നേതൃത്വം നൽകുന്നത്. 
നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിർദേശപ്രകാരമാണെന്നും ജയിലിൽ ഒപ്പം കഴിഞ്ഞ ജിൻസനോടു പ്രതി സുനിൽ വെളിപ്പെടുത്തിയതിന്‍റെ വസ്തുതകളാണു പോലീസ് പരിശോധിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണ് അങ്കമാലിക്കു സമീപം നടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങള്‍ പകർത്തിയത്.  ഏപ്രിൽ 18 ന് ഏഴു പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കേസിലെ ക്വട്ടേഷൻ സാധ്യത സംബന്ധിച്ച് നടിയും അടുത്ത സുഹൃത്തുക്കളും വ്യക്തമായ സൂചനകൾ പോലീസിനു നൽകിയിരുന്നു. 

Latest News