Sorry, you need to enable JavaScript to visit this website.

മമത ഉശിരേറിയ പെൺപുലി -ശത്രുഘ്‌നൻ സിൻഹ

ന്യൂദൽഹി- ജയ് ശ്രീറാം വിളി രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന ബി.ജെ.പിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ന്യായീകരിച്ചും പിന്തുണച്ചും സിനിമ നടനും ബി.ജെ.പി മുൻ നേതാവുമായ ശത്രുഘ്‌നൻ സിൻഹ. ജനക്കൂട്ടത്തിന്റെ നേതാവായ മമത ശക്തമായ പെൺപുലിയാണ് എന്നായിരുന്നു സിൻഹയുടെ ട്വീറ്റ്. മതത്തിലെ ചിഹ്നങ്ങളും പേരുകളും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ജനങ്ങൾക്ക് പുരോഗതിയും വളർച്ചയുമാണ് വേണ്ടത്. ഞങ്ങളെല്ലാവരും രാമന്റെയും കൃഷ്ണന്റെയും ദുർഗയുടെയും കാളിയുടെയുമെല്ലാം ആരാധകരാണ്. ദൈവങ്ങളുടെ പേരുകൾ ഉപയോഗിച്ച് നിലവിലുള്ള സാഹചര്യത്തെ മോശമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സിൻഹ ആരോപിച്ചു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനയിൽ മമതയ്‌ക്കെതിരെ ജയ് ശ്രീം റാം വിളിച്ച് ബി.ജെ.പി പ്രവർത്തകരെത്തിയിരുന്നു.  
രണ്ട് തവണ കാറിൽ നിന്നിറങ്ങിയ മമത, തനിക്കെതിരെ ജയ് ശ്രീറാം വിളിക്കുന്നവർക്ക് നേരെ തട്ടിക്കയറിയിരുന്നു. തുടർന്ന് ജയ് ശ്രീറാം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പോലീസിന് നിർദേശം നൽകുകയും ചെയ്തു. സംഭവത്തിൽ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ താൻ ജയ് ശ്രീറാം വിളിക്ക് എതിരല്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ബി.ജെ.പി ഇത് മറ്റുള്ളവരെ അവഹേളിക്കുന്നതിനായി ഉപയോഗിക്കുന്നതിന് എതിരെയാണെന്നുമായിരുന്നു മമതയുടെ വിശദീകരണം. ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾ അവർക്കിഷ്ടമുള്ള മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന് താൻ എതിരല്ല. ഓരോ പാർട്ടിക്കും അവരുടേതായ മുദ്രാവാക്യങ്ങൾ ഉപയോഗിക്കാൻ അവകാശമുണ്ട്. എന്റെ പാർട്ടി വന്ദേമാതരം, ജയ് ഹിന്ദ് എന്നിങ്ങനെയാണ് ഉപയോഗിക്കുന്നത്. ഇടതു പാർട്ടികൾ ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് വിളിക്കുന്നു. പക്ഷേ, എല്ലാവരും പരസ്പരം ബഹുമാനിക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ മമത വ്യക്തമാക്കിയിരുന്നു. 

Latest News