കൽപ്പറ്റ- പെറ്റുവീണ കൈകൾ നെഞ്ചിലേക്ക് ചേർത്തുപിടിച്ച് രാഹുൽ. 1970 ജൂൺ 19ന് ദൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിൽ തന്റെ ജനനസമയത്ത് തന്നെ ഏറ്റുവാങ്ങിയ സിസ്റ്റർ രാജമ്മ വാവത്തിലിനെ കാണാൻ രാഹുൽഗാന്ധിയെത്തി. തന്റെ മൂന്നു ദിവസത്തെ വയനാട് സന്ദർശനത്തിന്റെ അവസാന ദിനമായ ഞായറാഴ്ചയാണ് രാഹുൽ രാജമ്മയെ സന്ദർശിച്ചത്. രാഹുൽഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായപ്പോൾ അദ്ദേഹത്തെ കാണാൻ രാജമ്മ വാവത്തിൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.'രാഹുൽ എന്റെ കൊച്ചുമകനാണ്, അങ്ങനെ കാണാനാണ് എനിക്കിഷ്ടം. രാഹുൽ വയനാട്ടിൽ മത്സരിക്കാൻ എത്തുന്നുണ്ടെന്നറിഞ്ഞപ്പോൾമുതൽ ഏറെ ആഹ്ലാദത്തിലായിരുന്നു ഞാൻ. നേരിൽക്കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ആ സമയത്ത് വിദേശത്തായിരുന്നതിനാൽ കഴിഞ്ഞില്ല. രാഹുലിനെ ഒരുതവണയെങ്കിലും നേരിൽ കാണണം. അവന്റെ അച്ഛനും അമ്മയ്ക്കും പറയാൻ സാധിക്കാത്ത ഒരുപാട് കഥകൾ എനിക്ക് പറയാനുണ്ടെന്നും രാജമ്മ നേരത്തെ പറഞ്ഞിരുന്നു. 1987ൽ ജോലിയിൽ നിന്നും വി.ആർ.എസ് എടുത്ത് മടങ്ങിയ രാജമ്മ വാവത്തിൽ സുൽത്താൻ ബത്തേരിയ്ക്ക് സമീപം കല്ലൂരിനടുത്താണ് താമസിക്കുന്നത്.
കൽപ്പറ്റ വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയതിൽ മറ്റാരേക്കാളും ഏറെ സന്തോഷിച്ചത് രാജമ്മയായിരുന്നു. ജനിച്ചു വീണ സമയത്ത് സ്വന്തം അമ്മ സോണിയാ ഗാന്ധിയും അച്ഛൻ രാജീവ് ഗാന്ധിയും സ്പർശിക്കുന്നതിന് മുമ്പ് കൈനീട്ടി ഏറ്റുവാങ്ങിയത് രാജമ്മയായിരുന്നു. രാഹുലിന്റെ പ്രസവത്തിനായി സോണിയാ ഗാന്ധിയെ എത്തിച്ചപ്പോൾ ദൽഹിയിലെ ആശുപത്രിയിൽ നഴ്‌സായിരുന്ന രാജമ്മ വാവത്തിൽ അന്ന് ലേബർ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്റെ നാടായ വയനാട്ടിൽ മത്സരിക്കാൻ രാഹുൽ എത്തുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ലരാജമ്മ പറയുന്നു. സ്വന്തം മാതാപിതാക്കൾ പോലും സ്പർശിക്കുന്നതിനു മുമ്പ് രാഹുലിലെ കൈകളിൽ വാരിയെടുത്തയാളാണ് താനെന്ന് രാജമ്മ പറയുന്നു. 1970 ജൂൺ 19നായിരുന്നു രാഹുലിനെ പ്രസവിച്ചത്. അന്ന് പ്രസവമുറിയിൽ നടന്നതൊക്കെ ഇന്നും രാജമ്മ വ്യക്തമായി ഓർക്കുന്നുണ്ട്. അന്ന് രാജമ്മയ്ക്ക് വയസ്സ് 23.
രാഹുലിന് അറിയുമോ, രാജമ്മയെ
പ്രധാനമന്ത്രിയുടെ പേരക്കുട്ടിയാണെന്ന ആശ്ചര്യം ആവേശവും ലേബർ റൂമിൽ എല്ലാവരുടെ മുഖത്തും ഉണ്ടായിരുന്നു. ശുശ്രുഷയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഞങ്ങൾ സുന്ദരനായ രാഹുലിനെ മാറി മാറി കയ്യിലെടുത്തു ലാളിച്ചു. മാതാപിതാക്കൾ കാണുന്നതിനു മുമ്പ് രാഹുലിനെ കണ്ടത് ഞങ്ങളായിരുന്നുരാജമ്മ ഓർക്കുന്നു. ലേബർ മുറിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും അച്ചൻ രാജീവ് ഗാന്ധി പുറത്തു തന്നെ നിന്നു. കൂടെ സഹോദരൻ സഞ്ജീവ് ഗാന്ധിയുമുണ്ടായിരുന്നു. പട്‌നയിൽ പര്യടനത്തിലായിരുന്നു പ്രധാനമന്ത്രി ഇന്ദിര ഗാന്ധി മൂന്ന് ദിവസത്തിനു ശേഷമാണ് കുഞ്ഞു രാഹുലിനെ കാണാൻ ആശുപത്രിയിലെത്തിയത്.
സെലിബ്രിറ്റി രോഗിയായിരുന്നെങ്കിലും സുരക്ഷാ സംവിധാനങ്ങൾ തങ്ങൾക്ക് പ്രയാസമുണ്ടാക്കിയിരുന്നില്ലെന്ന ഓർമകളും രാജമ്മ ഔട്ട്‌ലുക് ഇന്ത്യാ ഡോട്ട് കോമുമായി പങ്കുവെച്ചു. പ്രസവ ദിവസം ഉച്ചയ്ക്കു ശേഷം സോണിയയെ ലേബർ റൂമിൽ പരിചരിച്ചിരുന്നെന്നും അവർ വളരെ സഹകരണത്തോടെയാണ് പെരുമാറിയതെന്നും രാജമ്മ ഓർത്തെടുത്തു. കുഞ്ഞിന് പ്രത്യേക പരിചരണമായിരുന്നു നൽകിയിരുന്നത്. സന്ദർശകരെ സ്പർശിക്കാൻ അനുവദിച്ചിരുന്നില്ല.
നഴ്‌സിങ് ബിരുദം നേടിയ ശേഷമാണ് രാജമ്മ ദൽഹി ഹോലി ഫാമിലി ഹോസ്പിറ്റലിൽ നഴ്‌സായി ജോലിക്കു കയറിയത്. പിന്നീട് അഹമദാബാദിലെ സൈനിക ആശുപത്രിയിലേക്കു മാറിയ രാജമ്മ 1987ലാണ് കേരളത്തിൽ തിരിച്ചെത്തിയത്. സ്വന്തം പേരക്കുട്ടി എന്നാണ് രാഹുലിനെ രാജമ്മ ഇപ്പോഴും വിശേഷിപ്പിക്കുന്നത്. വയനാട്ടിൽ പ്രചാരണത്തിനെത്തിയപ്പോൾ കാണാൻ കഴിഞ്ഞില്ലെന്നതിൽ ഖേദമുണ്ട്. വൈകാതെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് രാജമ്മ. രാഹുലിനോട് പറയാൻ ഒരുപാട് കഥകളുണ്ടെന്നും രാജമ്മ പറഞ്ഞിരുന്നു. ഏതായാലും രാഹുലിനെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിന്റെ നിർവൃതിയിലാണ് രാജമ്മ.