Sorry, you need to enable JavaScript to visit this website.

ലോക്‌സഭയിൽ രാഹുൽ തന്നെ നയിക്കുമെന്ന് സൂചന

ന്യൂദൽഹി- ലോക്‌സഭയിൽ കോൺഗ്രസിന്റെ കക്ഷിനേതാവായി രാഹുൽ തന്നെ വന്നേക്കും. പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് വാശി പിടിച്ചുകഴിയുന്ന രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ സമ്മതം മൂളിയിട്ടുണ്ടെന്ന് ഉന്നത പാർട്ടിവൃത്തങ്ങൾ സൂചിപ്പിക്കുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതാവായി നേരത്തെ സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു.
ലോക്‌സഭയിലും രാജ്യസഭയിലും പാർട്ടിയുടെ കക്ഷിനേതാക്കളെ നാമനിർദേശം ചെയ്യുന്നത് സാധാരണ പാർലമെന്ററി പാർട്ടി അധ്യക്ഷയാണ്. ഇക്കാര്യത്തിൽ രാഹുൽ സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
ലോക്‌സഭയിൽ പാർട്ടിയുടെ നേതൃസ്ഥാനം രാഹുൽ തന്നെ ഏറ്റെടുക്കുമെന്നും ഇല്ലെങ്കിൽ യുദ്ധത്തിൽനിന്ന് ഒളിച്ചോടുന്നതായ ആരോപണം ഉണ്ടാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. പാർട്ടി എം.പിമാരെ ലോക്‌സഭയിൽ നയിക്കണമെന്ന എം.പിമാരുടെ ആവശ്യത്തോടും മൗനമാണ് ഇതുവരെ രാഹുലിന്റെ മറുപടി. താൻ രാഹുലിനെ കണ്ട് ഇക്കാര്യം അപേക്ഷിച്ചെന്നും അദ്ദേഹം നിരസിച്ചില്ലെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഒരു എം.പി പറഞ്ഞു. പാർലമെന്റിൽ ഉയർത്തേണ്ട വിഷയങ്ങളെക്കുറിച്ച് ശരിയായി പഠിക്കാൻ തങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
300 ബി.ജെ.പി എം.പിമാരെ നേരിടാൻ നാം 52 പേർ മാത്രമേ ഉള്ളൂവെന്നും അതിനാൽ ഓരോ എംപിയും സർവസജ്ജരായിരിക്കണമെന്നും പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ പറഞ്ഞിരുന്നു. പാർലമെന്റിൽ മോഡി സർക്കാരിന്  കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കരുതെന്നും രാഹുൽ പറഞ്ഞിരുന്നു. ഈ മാസം 17 നാണ് പുതിയ ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങുന്നത്. 
പാർട്ടി അധ്യക്ഷപദത്തിലും രാഹുൽ തുടരുമെന്ന് തന്നെയാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. ഒരു മാസത്തിനകം പുതിയ ആളെ കണ്ടെത്തണമെന്ന് പ്രവർത്തക സമിതിയോട് രാഹുൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ആ വഴിക്കുള്ള നീക്കങ്ങളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല. എന്നാൽ പാർട്ടി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിൽനിന്ന് അദ്ദേഹം ഇതുവരെ പിന്നോട്ട് പോയിട്ടില്ല.
 

Latest News