കാസർകോട്- ഐ.എസിൽനിന്ന് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് കാസർകോട്ടുകാരനടക്കം മൂന്ന് മലയാളികൾ. തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ ഫിറോസ് ആണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഇയാൾക്കൊപ്പം മറ്റ് രണ്ട് രണ്ട് പേർ കൂടിയുണ്ടെന്നാണ് വിവരം. കാസർകോട് ഇളമ്പച്ചിയിലുള്ള ബന്ധുവിനെയാണ് ഫിറോസ് വിളിച്ചത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം ഉണ്ടെന്നും അതിനുള്ള സാഹചര്യമുണ്ടോയെന്നുമാണ് ഇയാൾ അന്വേഷിച്ചത്. തനിക്കൊപ്പം രണ്ട് മലയാളികൾ കൂടി തിരിച്ചുവരാൻ സന്നദ്ധരാണെന്നും ഇയാൾ അറിയിച്ചതായാണ് വിവരം. ഐ.എസിനെതിരെ അമേരിക്കയും സഖ്യകക്ഷികളും സൈനീക നീക്കം ശക്തമാക്കിയതോടെയാണ് ഇന്ത്യയിലേക്ക് തിരികെ വരാൻ മലയാളികൾ ശ്രമം തുടങ്ങിയിരിക്കുന്നത്. ഒരു മാസം മുമ്പാണ് ഫിറോസ് നാട്ടിലേക്ക് മടങ്ങാനുള്ള താൽപര്യം പ്രകടിപ്പിച്ചത്. ഫിറോസും മറ്റ് രണ്ട് പേരും ഇപ്പോൾ സിറിയയിലാണെന്നാണ് വിവരം. 2016 ജൂണിലാണ് തൃക്കരിപ്പൂരിലെ സ്വകാര്യസ്‌കൂൾ ജീവനക്കാരനായ ഫിറോസ് ഐ.എസിൽ ചേരാനായി രാജ്യം വിട്ടത്. ഇതേ സ്‌കൂളിലെ തന്നെ ജീവനക്കാരനായിരുന്ന അബ്ദുൾ റാഷിദായിരുന്നു റിക്രൂട്ട്‌മെന്റിന് പിന്നിൽ. അബ്ദുൾ റാഷിദ് ഏപ്രിലിൽ തന്നെ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ എൻ.ഐ.എയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഫിറോസിന്റെ നീക്കങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ച് വരികയാണ്. ഫോൺ നമ്പർ കേന്ദ്രീകരിച്ചുും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കാസർകോട്ട് നിന്നും 19 പേരടക്കം 21 പേരാണ് ഐ.എസിൽ ചേരാനായി ആദ്യം അഫ്ഗാൻ വഴി സിറിയയിലേക്ക് പോയത്. ഇതിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടതായാണ് വിവരം. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.