കാസർകോട്- ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കെ പശുവിനെ ആക്ഷേപിച്ചതിന്റെ പേരിൽ യുവാവിനെതിരെ വർഗീയ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ചതിന് കേസെടുത്തു. വെള്ളരികുണ്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് വിചിത്രമായ സംഭവം. സാജൻ അബ്രഹാം എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ബി.ജെ.പി പ്രവർത്തകനായ ഓണകുന്നിലെ ചന്ദ്രന്റെ പരാതിയിലാണ് കേസ്.
വെള്ളരികുണ്ടിലെ ചായ കടയിൽ സാജൻ അബ്രഹാമും ചന്ദ്രനും പരസ്പരം സംസാരിച്ച് കൊണ്ടിരിക്കെ രാഷ്ട്രീയവും കടന്ന് വന്നു. ഇതിനിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോമാതാവിനെ ഏറെ ബഹുമാനിക്കുമ്പോൾ നിങ്ങൾ അതിന്റെ പാൽ കുടിക്കുന്നില്ലെ എന്ന് അബ്രഹാം ചോദിച്ചതായാണ് പറയുന്നത്. പശുവിനെ ആക്ഷേപിച്ചു എന്നും വർഗീയ വിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്നും കാണിച്ച് ചന്ദ്രൻ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്ക് പരാതി നൽകുകയായിരുന്നു. ഡിവൈ.എസ്.പിയുടെ നിർദേശത്തെ തുടർന്നാണ് വെള്ളരികുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അബ്രഹാം മത സൗഹാർദ്ദം തകർക്കുന്ന പ്രവൃത്തി നടത്തിയതായാണ് പോലീസിന്റെ കണ്ടെത്തൽ. വെള്ളരിക്കുണ്ട് സി.ഐക്കാണ് അന്വേഷണ ചുമതല. സംഭവം വിവാദമായതോടെ ഇതിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനായി രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.