Sorry, you need to enable JavaScript to visit this website.

ബാലഭാസ്‌കറിന്റെ മരണം:  സ്വർണക്കടത്തുകാരെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന്

തിരുവനന്തപുരം- ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിൽ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു, പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരി എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അമ്മാവനും ഗുരുനാഥനുമായ ബി. ശശികുമാർ രംഗത്ത്. 
ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇവർ മൂവരും ചേർന്ന് ബാലുവിനെ മുതലാക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസമാണ് പ്രകാശ് തമ്പിയെ കുറിച്ച് സംശയമുണ്ടായത്. പാലക്കാട്ടെ ആയുർവേദ ഹോസ്പിറ്റൽ നടത്തിപ്പുകാരിയും ആശുപത്രിയിൽ വന്നിരുന്നു. അപകട ശേഷം ഇവരുടെ പെരുമാറ്റത്തിൽ സാരമായ മാറ്റമുണ്ടായി. ബന്ധുക്കളെ പൂർണമായി ഒഴിവാക്കി മൂവരും ആശുപത്രിയിലെ മുറിയിൽ ചർച്ചകൾ നടത്തി. ബാലുവിന്റെ സാമ്പത്തിക കാര്യങ്ങൾ തങ്ങളുടെ വരുതിയിലാക്കുന്നതിൽ ആയിരുന്നു ഇവരുടെ ശ്രദ്ധ. ഇതിനിടയിൽ പ്രകാശ് തമ്പി രണ്ടു വട്ടം ചില രേഖകളിൽ ലക്ഷ്മിയുടെ വിരലടയാളം പതിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ ആശുപത്രി അധികൃതർ ഇടപെട്ടതിനെ തുടർന്ന് നടന്നില്ല. ബാലുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇവർക്ക് ബാലുവിന്റെ മരണത്തിൽ ഒരു ദുഃഖവും ഉള്ളതായി അനുഭവപ്പെട്ടില്ല. ഡ്രൈവർ അർജുൻ ആദ്യം പറഞ്ഞത് വാഹനം ഓടിച്ചിരുന്നത് താനാണെന്നാണ്. എന്നാൽ അർജുൻ പിന്നീട് മൊഴി മാറ്റി. ആശുപത്രിയിൽ നിന്നും ബാലഭാസ്‌കറിന്റെ കുടുംബത്തെ മാറ്റിനിർത്താനും ശ്രമം നടന്നു. പ്രകാശ് തമ്പിയേയും വിഷ്ണുവിനെയും ജോലിയിൽ നിന്നും മാറ്റി നിർത്താൻ ബാലു ആലോചിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെയും ഇവരാണ് ഹാജരാക്കിയത്. 
ബാലുവിന്റെ മരണശേഷം പ്രകാശ് തമ്പി സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ പിടിമുറുക്കി. ഇയാളുടെ നിർദേശത്തെ തുടർന്ന് ബാലുവിന്റെ കുടുംബത്തെ സ്വത്ത്, അക്കൗണ്ട് സംബന്ധമായ രേഖകൾ കാണിക്കുന്നതിൽനിന്നും ബാങ്ക് അധികൃതരെ വിലക്കി. വടക്കുംനാഥ ക്ഷേത്രദർശന വേളയിൽ പാലക്കാട്ടെ സ്ത്രീയുടെ സാന്നിധ്യം അവിടെയുണ്ടായിരുന്നു. അവരുടെ നിർബന്ധപ്രകാരമായിരുന്നു ക്ഷേത്രദർശനം എന്നാണ് അറിയാൻ കഴിഞ്ഞത്. അന്ന്തന്നെ തിരികെ നാട്ടിലേക്ക് മടങ്ങാനും അവർ നിർബന്ധം പിടിച്ചിരുന്നു. യാത്രയ്ക്കിടയിൽ ഇവർ ബാലഭാസ്‌കറിനെ വിളിച്ചിരുന്നതായും വിവരമുണ്ട്. മാത്രമല്ല എന്ത് നേർച്ചയാണ് കുട്ടിക്കായി നടത്തിയതെന്ന് ചോദിച്ചപ്പോൾ ലഭിച്ച മറുപടിയിലും പൊരുത്തക്കേടുണ്ടായി. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷം ബാലഭാസ്‌കറിന്റെ കുടുംബത്തെ അക്കാര്യം വിളിച്ചറിയിച്ചത് ആ സ്ത്രീയുടെ മകനാണ് എന്നതും ദുരൂഹത വർധിപ്പിക്കുന്നു. ബാലഭാസ്‌കറിനൊപ്പം രണ്ടുതവണ അവരുടെ വസതി സന്ദർശിച്ചിട്ടുണ്ട്. അന്നേ അവരെ കുറിച്ച് ചില സംശയങ്ങളുണ്ടാവുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ബാലഭാസ്‌കറിന്റെ മരണശേഷം പ്രകാശ് തമ്പിയും പാലക്കാട്ടെ സ്ത്രീയും ലക്ഷ്മിയുമായി ബന്ധം പുലർത്തിയിരുന്നു. വാഹനത്തിൽ നിന്നും കണ്ടെടുത്ത സ്വർണത്തെക്കുറിച്ചും മൂന്നു പേരും ബാലഭാസ്‌കറിൽ നിന്നും വൻ തുക തട്ടിയെടുത്തതായി സംശയമുണ്ടെന്നും ശശികുമാർ പറയുന്നു.

Latest News