റിയാദ്- ഇറാൻ ഭീഷണിയുടെ പശ്ചാത്തലത്തിൽ മക്കയിൽ ചേർന്ന അടിയന്തര ഉച്ചകോടിയുടെ പ്രഖ്യാപനങ്ങളിൽ നിന്നും തീരുമാനങ്ങളിൽനിന്നും പിന്നോട്ടുപോയ ഖത്തറിന് ജി.സി.സി രാജ്യങ്ങളുടെ രൂക്ഷവിമർശം. സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഖത്തറിനെതിരെ കടുത്ത വിമർശമാണ് നടത്തിയത്.
മക്കയിൽ നടന്ന മൂന്ന് ഉച്ചകോടികളിലും ഖത്തർ പങ്കെടുത്തിരുന്നു. ഉച്ചകോടിയുടെ തീരുമാനങ്ങളിൽ വിയോജിപ്പ് അറിയിക്കാതിരുന്ന ഖത്തർ മൂന്നു ദിവസത്തിന് ശേഷം ഇന്നലെയാണ് തീരുമാനങ്ങൾ തള്ളിയത്. തങ്ങളോട് കൂടിയാലോചിച്ചല്ല പ്രമേയങ്ങൾ തയാറാക്കിയത് എന്നാരോപിച്ചായിരുന്നു പിന്മാറ്റം. പ്രമേയങ്ങൾ മുൻകൂട്ടി തയാറാക്കിയതാണെന്നും വേണ്ടരീതിയിൽ കൂടിയാലോചിച്ചില്ലെന്നും ഖത്തർ വിദേശമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ പറഞ്ഞു.
സ്വന്തമായി തീരുമാനങ്ങളെടുക്കാൻ കഴിയുന്ന രാജ്യങ്ങൾ നിലപാടുകളും വിയോജിപ്പുകളും സമ്മേളനങ്ങളിലും യോഗങ്ങളിലും ഉച്ചകോടികളിലുമാണ് പ്രകടിപ്പിക്കുകയെന്നും സമ്മേളനങ്ങൾ അവസാനിച്ച ശേഷമല്ലെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ കുറ്റപ്പെടുത്തി. യാഥാർഥ്യങ്ങൾ വളച്ചൊടിക്കൽ ഖത്തറിന്റെ ഭാഗത്ത് പുതിയതല്ല. മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ ഗൾഫ്, അറബ് ഉച്ചകോടികൾ അംഗീകരിച്ച സമാപന പ്രഖ്യാപനത്തിൽ തള്ളുകയും ഫലസ്തീൻ പ്രശ്‌നത്തിന്റെ കേന്ദ്ര സ്ഥാനം അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്തതാണ്.
സ്വന്തമായി തീരുമാനങ്ങളെടുക്കാൻ കഴിയുന്ന രാജ്യങ്ങൾ തങ്ങൾ പങ്കെടുക്കുന്ന സമ്മേളനങ്ങളിലും ഉച്ചകോടികളിലും യോഗങ്ങളിലും വെച്ചാണ് നിലപാടുകളും വിയോജിപ്പുകളും പ്രകടിപ്പിക്കുക. അല്ലാതെ, ഉച്ചകോടികൾ പിരിഞ്ഞ ശേഷമല്ല. മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇറാൻ ഇടപെടലുകൾക്കെതിരായ പ്രഖ്യാപനങ്ങളിലാണ് ഖത്തർ ഇപ്പോൾ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. ഫലസ്തീൻ പ്രശ്‌നത്തിന്റെ കേന്ദ്ര സ്ഥാനം ഊന്നിപ്പറഞ്ഞ അറബ് ഉച്ചകോടി പ്രഖ്യാപനം 1967 അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു. യാഥാർഥ്യങ്ങൾ ഖത്തർ വളച്ചൊടിക്കുന്നത് പുതുമയല്ലെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും ആദിൽ അൽജുബൈർ പറഞ്ഞു.
ഖത്തറിന്റെ നിലപാട്മാറ്റം വിദേശസമ്മർദം കൊണ്ടാകാമെന്ന് യു.എ.ഇയും അയൽരാജ്യങ്ങൾക്ക് എതിരായ ദിശയിലാണ് ഖത്തർ സഞ്ചരിക്കുന്നതെന്ന് ബഹ്‌റൈനും കുറ്റപ്പെടുത്തി. ഗൾഫ് സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് ഖത്തർ ജനത. ഉച്ചകോടികളിൽ ഖത്തറിന്റെ പങ്കാളിത്തം ഫലപ്രദമായിരുന്നില്ല. ഉച്ചകോടികളുടെ പ്രാധാന്യത്തിനും ഉച്ചകോടികൾ ചേർന്ന ഗുരുതരമായ സാഹചര്യങ്ങൾക്കും ഉച്ചകോടികളുടെ ലക്ഷ്യങ്ങൾക്കും യോജിക്കുന്നതല്ല ഖത്തറിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടികളിൽ പങ്കെടുക്കുകയും തീരുമാനങ്ങൾ അംഗീകരിക്കുകയും ചെയ്തശേഷം പരസ്പര ധാരണയിലെത്തിയ കാര്യങ്ങളിൽനിന്നുള്ള പിന്നോട്ടുപോക്കിന് കാരണം സമ്മർദമാകാമെന്ന് ഇറാന്റെ പേരു സൂചിപ്പിക്കാതെ യു.എ.ഇ വിദേശ മന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു.