Sorry, you need to enable JavaScript to visit this website.

സൗദിയില്‍നിന്ന് വിദേശികളുടെ മടക്കം; റെമിറ്റന്‍സ് 510 കോടി റിയാല്‍ കുറഞ്ഞു

റിയാദ്- സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ഈ വർഷം ആദ്യത്തെ നാലു മാസത്തിനിടെ  സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ 510 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. നാലു മാസത്തിനിടെ വിദേശികൾ ആകെ 4,260 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ വിദേശികളുടെ റെമിറ്റൻസ് 4,770 കോടി റിയാലായിരുന്നു. ഈ വർഷം വിദേശികൾ അയച്ച പണത്തിൽ 10.6 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) കണക്കുകൾ വ്യക്തമാക്കുന്നു. 
ഏപ്രിൽ മാസത്തിൽ വിദേശികൾ 1,072 കോടി റിയാലാണ് അയച്ചത്. 2018 ഏപ്രിൽ മാസത്തിൽ ഇത് 1,172 കോടി റിയാലായിരുന്നു. ഏപ്രിലിൽ വിദേശികളുടെ റെമിറ്റൻസിൽ എട്ടര ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം വിദേശികൾ അയച്ച പണത്തിൽ ആയിരം കോടി റിയാലിന്റെ കുറവാണുണ്ടായത്. എന്നാൽ കഴിഞ്ഞ മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ റെമിറ്റൻസിൽ 4.7 ശതമാനം മാത്രം കുറവാണുണ്ടായത്. മാർച്ചിൽ വിദേശികൾ ആകെ 1,125 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ വിദേശികളുടെ റെമിറ്റൻസിൽ 53 കോടി റിയാലിന്റെ കുറവുണ്ടായി. 
നാലു മാസത്തിനിടെ റെമിറ്റൻസ് ഏറ്റവും കുറഞ്ഞത് ഫെബ്രുവരിയിലാണ്. 2018 ഫെബ്രുവരിയെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റെമിറ്റൻസിൽ 24.6 ശതമാനം കുറവുണ്ടായി. ഒന്നര വർഷത്തിനിടെ ഏറ്റവും കുറഞ്ഞ തുകയാണ് ഫെബ്രുവരിയിൽ വിദേശികൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി അയച്ചത്. 2019 ജനുവരി മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയിൽ റെമിറ്റൻസ് 12.5 ശതമാനം കുറഞ്ഞു. 
സൗദിയിലെ വിദേശികൾ ഏറ്റവുമധികം പണമയച്ചത് 2016 ജൂണിലാണ്. ആ മാസം വിദേശികൾ 1,580 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. ഏഴു വർഷത്തിനിടെ ഏപ്രിൽ മാസങ്ങളിൽ ഏറ്റവും കുറവ് റെമിറ്റൻസ് രേഖപ്പെടുത്തിയതും കഴിഞ്ഞ മാസമാണ്. 
2018 ഏപ്രിലിൽ 1,170 കോടി റിയാലും 2017 ഏപ്രിലിൽ 1,140 കോടി റിയാലും 2016 ഏപ്രിലിൽ 1,180 കോടി റിയാലും 2015 ഏപ്രിലിൽ 1,350 കോടി റിയാലും 2014 ഏപ്രിലിൽ 1,210 കോടി റിയാലും 2013 ഏപ്രിലിൽ 1,200 കോടി റിയാലും ആണ് വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത്. ഇതിനു മുമ്പ് ഏപ്രിൽ മാസത്തെ ഏറ്റവും കുറഞ്ഞ റെമിറ്റൻസ് 2012 ലായിരുന്നു. ആ വർഷം ഏപ്രിലിൽ 1,053 കോടി റിയാലാണ് വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത്.  
അതേസമയം, ഏപ്രിലിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 2.4 ശമതാനം വളർച്ച രേഖപ്പെടുത്തി. ഏപ്രിലിൽ 506 കോടി റിയാലാണ് സൗദികൾ വിദേശങ്ങളിലേക്ക് അയച്ചത്. 2018 ഏപ്രിലിൽ ഇത് 492 കോടി റിയാലായിരുന്നു. എന്നാൽ മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ സൗദികളുടെ റെമിറ്റൻസ് 18.6 ശതമാനം തോതിൽ വർധിച്ചു. മാർച്ച് മാസത്തിൽ സൗദികൾ 426 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചതെന്നും സാമ കണക്കുകൾ വ്യക്തമാക്കുന്നു.
 

Latest News