പിള്ളയും മകനും യു.ഡി.എഫിലേക്ക് 

കോട്ടയം-എന്‍എസ്എസിന്റെ പിന്തുണയില്‍ ഇടതുമുന്നണിവിട്ട് യുഡിഎഫില്‍ തിരികെയെത്താന്‍ കേരളകോണ്‍ഗ്രസ് നീക്കം ശക്തമാക്കി. നിലവില്‍ ഇടതുമുന്നണിയ്‌ക്കൊപ്പം നില്‍ക്കുന്ന ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്‌കുമാറും യുഡിഎഫ് മുന്നണിയില്‍ തിരികെയെത്തിക്കാന്‍ എന്‍എസ് എസും ശ്രമം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു കാര്യത്തിലും അഭിപ്രായ ഐക്യമുണ്ടാകാത്ത പിള്ളയും മകന്‍ കെ.ബി. ഗണേഷ്‌കുമാറും ഒരേ ദിവസം ഇക്കാര്യത്തില്‍ എന്‍.എസ്.എസിനെ ന്യായീകരിച്ചതും ഇടതുമുന്നണിയെ തള്ളിപ്പറഞ്ഞതും പുതിയ നീക്കത്തിന്റെ തുടക്കമാണ്. യു.ഡി.എഫ് പ്രവേശനത്തോടൊപ്പം, പത്തനാപുരം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് സ്ഥാനം കൈവിടാതിരിക്കാനും അവര്‍ ലക്ഷ്യമിടുന്നു.
ശബരിമല വിഷയത്തില്‍ ശക്തമായ ഇടതുവിരുദ്ധ നിലപാടെടുത്ത എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെയും പിള്ളയെ ഉപയോഗിച്ചു പ്രതിരോധിക്കാമെന്നായിരുന്നു ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, പിള്ളയുടെ സ്വന്തം ബൂത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി 87 വോട്ടിനു പിന്നിലായി. ഗണേഷ്‌കുമാറിന്റെ ബൂത്തില്‍ യു.ഡി.എഫ്. ഏഴു വോട്ടിനു മുന്നിലെത്തി. കൊട്ടാരക്കര, പത്തനംതിട്ട നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ്. വ്യക്തമായ ഭൂരിപക്ഷം നേടുകയും ചെയ്തു. തങ്ങളെക്കൊണ്ടു നേട്ടമുണ്ടായില്ലെന്ന നിലയ്ക്ക്, ഇനി ഇടതുമുന്നണിയില്‍ വലിയ പരിഗണന ലഭിക്കില്ലെന്നും ഭാവിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത ഇല്ലാതായെന്നും കേരളാ കോണ്‍ഗ്രസ് (ബി) വിലയിരുത്തുന്നു.
ഈ സാഹചര്യത്തിലാണ് എന്‍.എസ്.എസിലൂടെ യു.ഡി.എഫിലേക്കുള്ള വഴി വെട്ടിത്തെളിക്കാന്‍ ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസായിരുന്നു ശരിയെന്നു പിള്ള തുറന്നുപറഞ്ഞത് ഇതിന്റെ തുടക്കമാണ്. തര്‍ക്കങ്ങള്‍ പരിഹരിച്ച് സുകുമാരന്‍ നായരുമായി നല്ല ബന്ധത്തിലാകുകയാണു ലക്ഷ്യം. പ്രതീക്ഷയ്ക്കപ്പുറമുള്ള തെരഞ്ഞെടുപ്പു വിജയത്തോടെ യു.ഡി.എഫ്. സുകുമാരന്‍ നായര്‍ക്കു വലിയ പ്രാധാന്യമാണു നല്‍കുന്നത്. അദ്ദേഹം ശിപാര്‍ശ ചെയ്താല്‍ യു.ഡി.എഫിനു തള്ളിക്കളയാന്‍ കഴിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നേട്ടം തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ടു വര്‍ഷത്തിനപ്പുറം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള ലക്ഷ്യത്തിനിടെ, മുന്നണിയെ ശക്തിപ്പെടുത്താനുള്ള ഒരു സാധ്യതയും യു.ഡി.എഫ്. അവഗണിക്കില്ലെന്നും പിള്ള കണക്കുകൂട്ടുന്നു.

Latest News