Sorry, you need to enable JavaScript to visit this website.

ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്: ഏകീകൃത കരാർ സമ്മതമല്ലെന്ന് ഓഫീസുകൾ 

റിയാദ് - ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവനത്തിനുള്ള ഏകീകൃത കരാറിൽ രാജ്യത്തെ എഴുനൂറോളം റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വിയോജിപ്പ് പ്രകടിപ്പിച്ചു. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവനത്തിനുള്ള ഏകീകൃത കരാർ തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽറാജ്ഹി അംഗീകരിച്ചിട്ടുണ്ട്. ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ചും വിശദമായ ചർച്ചകൾക്കു ശേഷം പുതിയ കരാർ തയാറാക്കണമെന്ന് ആവശ്യപ്പെട്ടും റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രിക്ക് കത്തയച്ചു. ഇപ്പോൾ അംഗീകരിച്ച ഏകീകൃത കരാർ റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന നിക്ഷേപകരെയും സൗദി പൗരന്മാരെയും ദോഷകരമായി ബാധിക്കുമെന്നും റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകൾ കത്തിൽ പറഞ്ഞു. 
റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നവരുമായും ബന്ധപ്പെട്ടവരുമായും ചർച്ച ചെയ്യാതെയാണ് ഏകീകൃത കരാർ അംഗീകരിച്ചത്. ഉപയോക്താക്കളുമായി കരാർ ഒപ്പുവെച്ച് 90 ദിവസം പിന്നിട്ടിട്ടും ഗാർഹിക തൊഴിലാളികൾ എത്താതിരിക്കുന്ന പ്രശ്‌നത്തിന് കാരണക്കാർ റിക്രൂട്ട്‌മെന്റ് ഓഫീസുകളല്ല. റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ നിയന്ത്രണത്തിൽ പെട്ടതല്ലാത്ത കാരണങ്ങളാണ് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികൾക്ക് കാലതാമസമുണ്ടാക്കുന്നത്. രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന ഗാർഹിക തൊഴിലാളികളിൽ 15 മുതൽ 20 ശതമാനം വരെ പേർ മാത്രമാണ് മന്ത്രാലയം നിശ്ചയിച്ച സമയ പരിധിയായ 90 ദിവസത്തിനു ശേഷം രാജ്യത്തെത്തുന്നത്. സാങ്കേതിക തകരാറുകൾ, യാത്രക്കുള്ള തൊഴിലാളികളുടെ വിസമ്മതം, ഗാർഹിക തൊഴിലാളികളുടെ ഗർഭം, വേലക്കാരെ സൗദിയിലേക്ക് അയക്കുന്ന രാജ്യങ്ങളിലെ അവധികൾ അടക്കമുള്ള കാരണങ്ങളാണ് ഗാർഹിക തൊഴിലാളികളെ സൗദിയിലെത്തുന്നതിന് കാലതാസമുണ്ടാക്കുന്നത്. ഇക്കാര്യങ്ങളൊന്നും പുതിയ ഏകീകൃത കരാറിൽ പരിഗണിക്കുന്നില്ല. ഉപയോക്താക്കളുമായുണ്ടാക്കുന്ന കരാർ പ്രകാരം ഗാർഹിക തൊഴിലാളികളെ എത്തിച്ചുനൽകുന്നതിന് നിശ്ചയിച്ച 90 ദിവസം പിന്നിട്ട ശേഷമുള്ള ആദ്യ ദിവസം മുതൽ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കരാർ തുകയുടെ 30 ശതമാനത്തിന് തുല്യമായ തുക പിഴ ചുമത്തും. ഇത് റിക്രൂട്ട്‌മെന്റ് നിരക്ക് വർധിക്കാൻ കാരണമാകും.

Latest News