പ്രതാപ്ചന്ദ്രസാരംഗി ഏറ്റവും ദരിദ്രനായ എം.പി 

ഭുവനേശ്വര്‍-475 കോടീശ്വര എം.പിമാര്‍ വാഴുന്ന ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ഒഡീഷയില്‍ നിന്ന് ഓലക്കുടിലും സൈക്കിളും മാത്രം സ്വന്തമായുള്ളൊരു എം.പി.യും. ആദിവാസികള്‍ക്കിടയില്‍ സേവനം നടത്തുന്ന പ്രതാപ്ചന്ദ്രസാരംഗിയാണ് ബി.ജെ.പി എം.പിയായി ലാളിത്യത്തിന്റെ ആള്‍രൂപമായി പാര്‍ലമെന്റിലേക്കെത്തുന്നത്.
ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.ഡിയുടെ കോടീശ്വരനായ സ്ഥാനാര്‍ത്ഥി രബീന്ദ്രജീനയെ 12956 വോട്ടുകള്‍ക്കാണ് സാരംഗി പരാജയപ്പെടുത്തിയത്. എസ്.യുവികളും വാഹനവ്യൂഹങ്ങളൊന്നുമില്ലാതെ സൈക്കിളിലും നടന്നുമാണ് വോട്ടര്‍മാരെ കണ്ട് അദ്ദേഹം വോട്ടുതേടിയത്. പ്രചരണപര്യടനമാവട്ടെ ഓട്ടോറിക്ഷയിലും സൈക്കിളിലുമായിരുന്നു.
അവിവാഹിതനായ സാരംഗി മാതാവിനൊപ്പം ഓലക്കുടിലിലായിരുന്നു താമസം. കഴിഞ്ഞ വര്‍ഷം മാതാവ് മരണപ്പെട്ടതോടെ കുടിലില്‍ ഏകനായി. ആദിവാസി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന സാരംഗിക്ക് വന്‍ ജനപിന്തുണയാണുള്ളത്. ബാലസോറിലെ ആദിവാസികുട്ടികള്‍ക്ക് പഠിക്കാനായി നിരവധി വിദ്യാലയങ്ങളാണ് സാരംഗിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ചത്.

Latest News