കണ്ണൂർ - കേരളത്തിൽ വരാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പുകളിലും ശബരിമല വിഷയം മുഖ്യ പ്രചാരണായുധമാക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ടും നിയുക്ത കണ്ണൂർ എം.പിയുമായ കെ.സുധാകരൻ. കണ്ണൂർ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.
ശബരിമല പ്രചാരണ വിഷയമാക്കില്ലെന്ന് ബി.ജെ.പി പറയുന്നത് ഭയം മൂലമാണ്. ഇത് ഒളിച്ചോട്ടമാണ്. ഈ വിഷയം ഇത്രയേറെ വിവാദമാക്കിയതിൽ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ പങ്കാണുള്ളത്. നിയമപരമായി പ്രശ്നം കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നിട്ടും ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചത്. ഇത് ഇരട്ടത്താപ്പാണ്. പിണറായി വിജയൻ പറഞ്ഞു ചെയ്തു. ബി.ജെ.പി പറയാതെ ചെയ്തു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. എന്നാൽ ഇവർ രണ്ടു പേരെയും ജനം നിരാകരിച്ചു. യു.ഡി.എഫ് സ്വീകരിച്ച സത്യസന്ധമായ നിലപാടാണ് ശരിയെന്ന് ജനം വിധിയെഴുതി.
കേരളത്തിലെ സമ്പൂർണ തോൽവി സംബന്ധിച്ച് ശൈലി മാറ്റത്തിനു തയ്യാറല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പുന:പരിശോധിക്കണം. ജനാധിപത്യത്തെ നിരാകരിക്കുന്ന പ്രതികരണങ്ങളിൽനിന്നും പിന്മാറണം. പിണറായി വിജയൻ രാഷ്ട്രീയ നേതാവെന്ന നിലയിൽ ശക്തനായിരിക്കാം. എന്നാൽ മുഖ്യമന്ത്രിയെന്ന നിലയിൽ സമ്പൂർണ പരാജയമാണ്. ഓഖി ദുരന്തം നേരിടുന്നതിൽ പരാജയപ്പെട്ട പിണറായി, പ്രളയാനന്തര കേരള സൃഷ്ടിയിൽ മലയാളി സമൂഹത്തിന്റെ പൂർണ പിന്തുണ ലഭിച്ചിട്ടു പോലും ഒന്നും ചെയ്യാനായില്ല. കേരളത്തിൽ ദുരിത ബാധിതർക്കു സ്വന്തമായി 100 വീടുകൾ നിർമ്മിച്ചു നൽകാൻ സാധിക്കാത്ത പിണറായിയാണ് കുടുംബസമേതം ലോക പുനർനിർമ്മാണത്തിനായി പോയത്. ലോക പുനർനിർമ്മാണ ചർച്ചയിൽ കേരള മുഖ്യമന്ത്രിക്ക് എന്തു റോളാണുള്ളത്. കാലത്തിനനുസരിച്ച് മാറാൻ കഴിയുന്നില്ലെങ്കിൽ അദ്ദേഹം തൽസ്ഥാനം രാജിവെച്ച് ഒഴിയുന്നതാണ് നല്ലതെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് കേസുമായി മുന്നോട്ടു പോകും. 400 ഓളം പരാതികൾ തെളിവു സഹിതം ശേഖരിച്ചിട്ടുണ്ട്. കള്ളവോട്ടിനെതിരെ പൊതു ജനങ്ങൾക്കിടയിൽ ചർച്ച ഉയർത്താൻ സാധിച്ചത് നല്ല സൂചനയാണ്. ഇത് സംബന്ധിച്ച പോരാട്ടം തുടരുക തന്നെ ചെയ്യും. - സുധാകരൻ പറഞ്ഞു.