ഉംറ കഴിഞ്ഞു മടങ്ങിയ ഇന്ത്യൻ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു

ദമാം- ഉംറ കഴിഞ്ഞു ഹഫർ അൽ ബാത്തിനിലേക്ക് മടങ്ങും വഴി മജ്മക്ക് സമീപം സുൽഫിയിൽ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഡോ. ആയിഷ (40), ഭർത്താവ് ഫിറോസ് അഹമ്മദ് (36) എന്നിവരാണ് മരിച്ചത്. നാല് വയസ്സുകാരനായ മകൻ അബ്ദുൽ റഹീം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 
ഇവർ ഓടിച്ചിരുന്ന നിസാൻ സണ്ണി കാർ നിയന്ത്രണം തെറ്റി ഡിവൈഡറിലും പോസ്റ്റിലും ഇടിച്ചാണ് അപകടം. വാഹനം പൂർണമായും തകർന്നു. പോലീസും ആംബുലൻസും എത്തി മൃതദേഹങ്ങൾ അടുത്തുള്ള സുൽഫി സെൻട്രൽ ആശുപത്രിയിൽ എത്തിച്ചു.
പത്തു ദിവസം മുൻപാണ് ഇവർ ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പോയത്. ഹഫർ അൽ ബാത്തിൻ സെൻട്രൽ ആശുപത്രിയിൽ അനസ്‌തേഷ്യ വിഭാഗത്തിൽ ഡോ. ആയിഷ ഇന്നലെ ജോലിക്ക് പ്രവേശിക്കേണ്ടതായിരുന്നു. നേരത്തെ സൗദിയിൽ അൽ റാജ്ഹി ബാങ്കിൽ ജോലി ചെയ്തിരുന്ന ഫിറോസ് അഹമ്മദ് ഇപ്പോൾ ഭാര്യയുടെ ഫാമിലി വിസയിൽ ഹഫർ അൽ ബാത്തിനിൽ കഴിയുകയായിരുന്നു. വിവാഹത്തിനു ശേഷം സ്വപ്‌നലത എന്ന ഡോ. ആയിഷ ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു. 
മാതാപിതാക്കൾ മരണത്തിന് കീഴടങ്ങിയത് അറിയാതെ നാല് വയസ്സുകാരൻ അബ്ദുൽ റഹീം ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരുമായി കളിയും ചിരിയുമായി കഴിയുന്നു. പറക്കമുറ്റാത്ത ഈ കൊച്ചു മിടുക്കന്റെ നിഷ്‌കളങ്കത എല്ലാവരേയും വേദനിപ്പിക്കുന്നു.  ഡോ. ആയിഷയുടെ കൂടെ ജോലി ചെയ്യുന്ന ഒരു ഡോക്ടർ തൽക്കാലം കുട്ടിയെ സ്വീകരിക്കാൻ തയാറായിട്ടുണ്ട്. 
സുഹൃത്തുക്കളും സാമൂഹ്യ പ്രവർത്തകരും ദമ്പതികളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു മൃതദേഹം ഖബറടക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നു.
 

Latest News