അവസാന ഘട്ട വോട്ടെടുപ്പില്‍  അക്രമം, പഞ്ചാബില്‍ മരണം 

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പില്‍ പഞ്ചാബിലും പശ്ചിമ ബംഗാളിലും വ്യാപക അക്രമം. പഞ്ചാബിലെ ഖാദൂര്‍ സാഹിബ് മണ്ഡലത്തില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപെട്ടു. കോണ്‍ഗ്രസ്അകാലിദള്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവില്‍ ഏറ്റുമുട്ടി.
പശ്ചിമ ബംഗാളില്‍ സ്ഥിതി ഗുരുതരമാണ്. ബംഗാളിലെ ബാസിര്‍ഹട്ടിലെ പോളിംഗ് ബൂത്തിലേക്ക് ബോംബേറുണ്ടായി. തൃണമൂല്‍-ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബി ജെ പി തൃണമൂല്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ബസിര്‍ഹട്ടില്‍ തൃണമൂല്‍ ബൂത്തുകള്‍ പിടിച്ചെടുത്തതായാണ് ബിജെപിയുടെ ആരോപണം.
നൂറോളം ബി ജെ പി പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല എന്ന് ബി ജെ സ്ഥാനാര്‍ത്ഥി സായന്ദ് ബസു ആരോപിച്ചു. സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചിരുന്നു. 59 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഇന്ന് വോട്ടെടുപ്പ് നടന്നത്.

Latest News