ഗോഡ്‌സെ കൊന്നത് ഗാന്ധിയുടെ ശരീരത്തെ, പ്രജ്ഞ കൊല്ലുന്നത് ആത്മാവിനെ- കൈലാശ് സത്യാര്‍ത്ഥി

ന്യൂദല്‍ഹി- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി ബിജെപി നേതാവ് പ്രജ്ഞാ ഠാക്കൂറിനെതിരെ നൊബേല്‍ സമ്മാന ജേതാവ് കൈലാശ് സത്യാര്‍ത്ഥി. 'ഗോഡ്‌സെ കൊന്നത് ഗാന്ധിയുടെ ശരീരത്തെയാണ്. എന്നാല്‍ പ്രജ്ഞയെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ ആത്മാവിനേയും അഹിംസയേയും സമാധാനത്തേയും സഹിഷ്ണുതയേയും ഇന്ത്യയുടെ ആത്മാവിനേയുമാണ് കൊന്നു കൊണ്ടിരിക്കുന്നത്. ഗാന്ധി എല്ലാ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയത്തിനു മുകളിലാണ്. ചെറിയ നേട്ടങ്ങളെന്ന ലക്ഷ്യം ബിജെപി ഉപേക്ഷിച്ച് രാജ്യ ധര്‍മം പിന്തുടരണം'- സത്യാര്‍ത്ഥി ട്വിറ്ററില്‍ കുറിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവായിരുന്നുവെന്ന് ഗോഡ്‌സെയെ കുറിച്ച് നടന്‍ കമല്‍ ഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് പ്രജ്ഞ ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്. ഇത് വലിയ വിവാദമായതോടെ ബിജെപി പ്രതിരോധത്തിലാകുകയും ഒടുവില്‍ പ്രജ്ഞയെ തള്ളിപ്പറയേണ്ടിയും വന്നു. പ്രജ്ഞയും ഒടുവില്‍ മാപ്പു പറഞ്ഞ് തടിതപ്പി.
 

Latest News