ന്യൂദല്‍ഹി- മഹാത്മാ ഗാന്ധിയുടെ ഘാതകനെ ന്യായീകരിച്ചും വാഴ്ത്തിയും നേതാക്കള്‍ രംഗത്തുവന്നതിനെ തുടര്‍ന്ന് വിവാദത്തിലായ ബി.ജെ.പി മുഖം രക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങി. പ്രജ്ഞാ സിംഗ് താക്കൂര്‍, കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ, നിതിന്‍ കുമാര്‍ കാട്ടീല്‍ എന്നിവരോട് പത്ത് ദിവസത്തിനകം മറുപടി നല്‍കാന്‍ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ ആവശ്യപ്പെട്ടു. മൂന്ന് പേരും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാണ്.
ഇവരുടെ പരാമര്‍ശങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് പേരും ക്ഷമാപണം നടത്തിയിട്ടുണ്ടെങ്കിലും പരാമര്‍ശങ്ങള്‍ ബി.ജെ.പിയുടെ ആദര്‍ശത്തിനു വിരുദ്ധമായതിനാലാണ് അച്ചടക്ക സമിതിക്ക് കൈമാറിയതെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെ ദേശഭക്തനാണെന്നായിരുന്നു ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ പ്രജ്ഞാ സിംഗ് താക്കൂറിന്റെ പരാമര്‍ശം. നിതിന്‍ കുമാര്‍ കാട്ടീല്‍ ഗോഡ്‌സെയെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടാണ് ഉപമിച്ചത്. ഏഴ് ദശാബദ്ത്തിനുശേഷം നടക്കുന്ന ചര്‍ച്ചയില്‍ ഗോഡ്‌സെ ആഹ്ലാദവാനായിരിക്കുമെന്നായിരുന്നു ഹെഗ്‌ഡെയുടെ ട്വീറ്റ്. രണ്ട് ട്വീറ്റുകളും പിന്നീട് അപ്രത്യക്ഷമായി. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഹെഗ്‌ഡെ അവകാശപ്പെടുന്നു.