കൊല്‍ക്കത്ത- ആരും പ്രതിഷേധിക്കാന്‍ പാടില്ലാത്ത ദൈവമാണോ ബിജെപി അധ്യക്ഷന്‍ അമിത് ഷായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ചോദിച്ചു. കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റോഡ്‌ഷോക്കിടെയുണ്ടായ പ്രതിഷേധങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
അമിത് ഷായുടെ റോഡ്‌ഷോക്കിടെ ഈശ്വര്‍ചന്ദ്ര വിദ്യാസാഗര്‍ കോളേജിനു മുന്നിലായിരുന്നു സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമാണ് ഏറ്റുമുട്ടിയത്. ബംഗാള്‍ നവോത്ഥാനത്തിലെ പ്രമുഖനായ വിദ്യാസാഗറിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
വിദ്യാസാഗറിന്റെ പ്രതിമ നശിപ്പിച്ചവര്‍ സംസ്‌കാരശൂന്യരാണെന്ന് കോളജില്‍ സന്ദര്‍ശനം നടത്തിയ ശേഷം മമത പറഞ്ഞു. അക്രമികള്‍ എല്ലാവരും പുറത്തുനിന്നുള്ളവരായിരുന്നു. ഇവരെ തെരഞ്ഞെടുപ്പ് ദിവസം ഉപയോഗിക്കാനായി ബിജെപി വിലക്കെടുത്തതാണെന്നും മമത ആരോപിച്ചു. സംഘര്‍ഷം നടന്ന സര്‍വകലാശാല കാമ്പസും മമത സന്ദര്‍ശിച്ചു.
കൊല്‍ക്കത്ത സര്‍വകലാശാലയുടെ പാരമ്പര്യം അമിത് ഷാക്ക് അറിയുമോ ഇവിടെ പഠിച്ച പ്രമുഖരായവരെ അദ്ദേഹം അറിയുമോ അദ്ദേഹം ഈ ആക്രമണത്തില്‍ ലജ്ജിക്കണമെന്നും മമത പറഞ്ഞു. കണക്കില്‍പ്പെടാത്ത കോടിക്കണക്കിനു രൂപ തെരഞ്ഞെടുപ്പിന് ബിജെപി ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ തയാറാവത്ത തെരഞ്ഞെടുപ്പ് കമ്മീഷനെയും മമത വിമര്‍ശിച്ചു. ബിധാന്‍ സരണിയിലൂടെ കടന്നുപോകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൂറ്റന്‍ കട്ടൗട്ടറുകള്‍ വ്യാപകമായി കണ്ടു. ഇതിനു വേണ്ടി അവര്‍ വലിയ തോതിലാണ് പണം ചെലവഴിച്ചിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് അന്വേഷിക്കുന്നില്ലെന്നും മമത കുറ്റപ്പെടുത്തി.
അമിത് ഷായുടെ വാഹനവ്യൂഹം കോളജ് സ്ട്രീറ്റിനു മുന്നിലൂടെ കടന്നുപോകവേ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇടതു വിദ്യാര്‍ഥികളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. കോളജിനും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനും മുന്നില്‍ റോഡ്‌ഷോ എത്തിയപ്പോള്‍ തൃണമൂല്‍ ഛത്രപരിഷത് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. ഇതിനു പിന്നാലെ കല്ലേറ് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഹോസ്റ്റലിന്റെ ഗേറ്റ് പൂട്ടി വാഹനങ്ങള്‍ കത്തിച്ചു.