Sorry, you need to enable JavaScript to visit this website.

മുനമ്പം മനുഷ്യക്കടത്ത്: പ്രതികള്‍ക്കായി ഇന്റര്‍പോള്‍ നോട്ടീസ്

കൊച്ചി- മുനമ്പത്ത് നിന്നു മല്‍സ്യബന്ധന ബോട്ടില്‍ വിദേശത്തേക്കു കടന്നവരെ  കണ്ടെത്താന്‍ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. ബോട്ടില്‍ പോയ 100 പേരുടെ ചിത്രങ്ങള്‍ സഹിതമാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്റര്‍പോളിന്റെ അംഗരാജ്യങ്ങളില്‍ ഇവര്‍ എത്തിപ്പെട്ടാല്‍ ഇവരെ പിടികൂടാനാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയ ലക്ഷ്യമാക്കിയാണ് സംഘം കടന്നതെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.
എന്നാല്‍  ഓസ്ട്രേലിയയിലോ ന്യൂസിലന്റിലോ ഇവര്‍ എത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിപുലമായ തിരിച്ചിലിനായി ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. 300 പേരില്‍ കുറയാതെ ബോട്ടിലുണ്ടെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. എന്നാല്‍ 100 പേരുടെ ചിത്രങ്ങളാണ് സംസ്ഥാന പോലിസിന് കണ്ടെത്താന്‍ കഴിഞ്ഞുള്ളു. ഇതാണ് കേരള പോലിസ് ഇന്റര്‍പോളിന് കൈമാറിയിരിക്കുന്നത്.
ജനുവരി 12നാണ് മാല്യങ്കരയിലെ സ്വകാര്യ ജെട്ടിയില്‍ നിന്നും ദയമാത-2 എന്ന മല്‍സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേര്‍ വിദേശത്തേക്ക് കടന്നത്.സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഒരു സ്ത്രീയടക്കം ഏഴു പേരെ അറസ്റ്റു ചെയ്തിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്നു തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള ഒളിത്താവളത്തില്‍ നിന്നാണ് ഇവരെ പോലിസ് പിടികൂടിയത്. മുനമ്പം മനുഷ്യക്കടത്തില്‍ ഇവര്‍ ഗൂഢാലോചന നടത്തിയതായും ലാഭവിഹിതം കൈപ്പറ്റിയതായും പോലിസ് കണ്ടെത്തിയിരുന്നു. അംഗീകൃത നിരക്കിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ബോട്ട്മാര്‍ഗം ന്യൂസിലന്റില്‍ എത്തിക്കാമെന്നു പറഞ്ഞു. ഡല്‍ഹി മദന്‍ഗിര്‍ അംബേദ്കര്‍ കോളനി നിവാസികള്‍, തമിഴ് വംശജര്‍, ശ്രീലങ്കന്‍ പൗരന്മാര്‍, മറ്റ് ഇതരസംസ്ഥാനക്കാര്‍ അടക്കം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ രാജ്യത്തുനിന്നു കടത്തിയെന്നും ഓരോരുത്തരില്‍ നിന്നും 3 ലക്ഷം രൂപ ഈടാക്കിയെന്നും പോലിസ് കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതി തമിഴ്നാട് സ്വദേശി ശ്രീകാന്തന്‍, രവീന്ദര്‍, മണിവണ്ണന്‍, ശ്രീലങ്കന്‍ സ്വദേശികളായ അരുണ്‍ പാണ്ഡ്യന്‍, പാണ്ഡ്യരാജ് എന്നിവര്‍ ഒളിവിലാണ്.  15 പേരാണ് പ്രതികള്‍. പാസ്പോര്‍ട്ട് നിയമം, ഫോറിനേഴ്സ് നിയമം എന്നിവ കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മനുഷ്യക്കടത്ത് വകുപ്പ്കൂടി ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Latest News