Sorry, you need to enable JavaScript to visit this website.

ഭക്ഷ്യവിഷബാധ: ശ്രീലങ്കയില്‍  ഹണിമൂണിനെത്തിയ യുവതി മരിച്ചു 

കൊളംബോ- ലണ്ടനില്‍നിന്നു ശ്രീലങ്കയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തിയ യുവതി ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചു. ഇന്ത്യന്‍ വംശജനായ ഖിലാന്‍ ചന്ദാരിയയുടെ ഭാര്യ ഉഷേല പട്ടേലാണു മരിച്ചത്.
നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഫോണ്‍ കടയുടെ ഉടമയായ ചന്ദാരിയയും ഉഷേലയും തമ്മിലുള്ള വിവാഹം ഏപ്രില്‍ 19നായിരുന്നു. നാലു ദിവസത്തിനുശേഷം ഇവര്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ ലങ്കയിലേക്കു പറന്നു. ലങ്കയില്‍നിന്നു മാലിദ്വീപിലേക്കു പോകാനാണ് ഇരുവരും പദ്ധതിയിട്ടിരുന്നത്. ഗാലെയിലെ ആഡംബര ബീച്ച് റിസോര്‍ട്ടിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. 25ന് ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചതിനുശേഷം ഇരുവരും രക്തം ഛര്‍ദിച്ചു. ഇവര്‍ അറിയിച്ചതനുസരിച്ച് ഹോട്ടല്‍ അധികൃതര്‍ എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉഷേല മരിച്ചതായി 25ന് സ്ഥിരീകരിച്ചു.
നിര്‍ജലീകരണമാണ് മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെളിപ്പെട്ടതായി ചന്ദാരിയ പറയുന്നു. എന്നാല്‍ തങ്ങളുടെ ഭക്ഷണത്തിനു പ്രശ്‌നമില്ലെന്ന് ബീച്ച് റിസോര്‍ട്ട് പത്രക്കുറിപ്പില്‍ അറിയിച്ചു. യുവതിയുടെ മരണത്തെതുടര്‍ന്ന് ഭര്‍ത്താവ് ചന്ദാരിയയെ രാജ്യംവിടുന്നതില്‍നിന്ന് ശ്രീലങ്കന്‍ അധികൃതര്‍ വിലക്കി.

Latest News