തൃശൂർ - മുണ്ടൂർ പുറ്റേക്കരയിൽ ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ച് രണ്ടുപേർ മരിച്ചു. മലപ്പുറം തിരുർ ഒഴൂർ പൈനാട്ടിൽ മണിയുടെ ഭാര്യ രുഗ്മിണി (47), മണിയുടെ സഹോദരൻ രവീന്ദ്രന്റെ മകൻ അലൻ കൃഷ്ണ (6) എന്നിവരാണ് മരിച്ചത്. ടാങ്കർ ലോറി ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക് പരിക്ക് .ഓട്ടോയിലുണ്ടായിരുന്ന 4 പേരുടെ നില അതീവ ഗുരുതരമാണ്. ഓട്ടോറിക്ഷയിലെ മറ്റു യാത്രക്കാരായ മലപ്പുറം തിരൂർ ഒഴൂർ പൈനാട്ടിൽ വീട്ടിൽ കറപ്പന്റെ മകൻ മണി (52), മകൻ രജീഷ് (27), മണിയുടെ സഹോദരൻ രവീന്ദ്രന്റെ മക്കളായ നിയ (14), നിവ്യ (12) , ലോറി ഡ്രൈവർ നാഗർകോവിൽ സ്വദേശി രമേഷ് (50) എന്നിവർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് കുട്ടികളടക്കം ആറ് പേരടങ്ങുന്ന സംഘം ഗുരുവായൂർ ക്ഷേത്രദർശം കഴിഞ്ഞ് തൃശൂരിലേക്കാണ് പോയിരുന്നത്. കോഴിക്കോട്ടേക്ക് പോകുന്ന ടാങ്കർ ലോറിയാണ് ഓട്ടോയിൽ ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് റോഡരിലെ കാനയിലേക്ക് ചെരിഞ്ഞു. ഓട്ടോ പൂർണമായും തകർന്നു. ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. മണി,രമേഷ്, നിയ, നിവ്യ എന്നിവരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഗതാഗതം കുന്നംകുളം - തൃശൂർ റോഡിൽ കുറെ സമയം തടസപ്പെട്ടു.






