Sorry, you need to enable JavaScript to visit this website.

ആറാംഘട്ടം: 59 മണ്ഡലങ്ങള്‍ നാളെ ബൂത്തിലേക്ക്

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറാം ഘട്ട വോട്ടെടുപ്പ് നാളെ. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളാണ് നാളെ വിധി എഴുതുന്നത്. ആറാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ 22 സംസ്ഥാനങ്ങളിലെയും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 483 സീറ്റുകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും. മെയ് 23നാണ് വോട്ടെണ്ണല്‍.
ഉത്തര്‍ പ്രദേശിലെ 14 മണ്ഡലങ്ങളിലും മധ്യപ്രദേശിലെയും പശ്ചിമ ബംഗാളിലെയും ബീഹാറിലെയും എട്ടു വീതം മണ്ഡലങ്ങളിലും, ഹരിയാനില്‍ പത്തും ദല്‍ഹിയില്‍ ഏഴും ജാര്‍ഖണ്ഡില്‍ നാലും മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ്.  ദല്‍ഹിയിലും ഹരിയാനയിലും ആറാം ഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയാവും. ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 ബൂത്തുകളില്‍ റീപോളിംഗും ഞായറാഴ്ച നടക്കും.
മൊത്തം 979 സ്ഥാനാര്‍ഥികളാണ് ആറാംഘട്ടത്തില്‍ മത്സര രംഗത്തുള്ളത്. ചൂടേറിയ പ്രചാരണത്തിന് ശേഷം നിശബ്ദ പ്രചരണത്തിന്റെ തിരക്കിലാണ് പാര്‍ട്ടികള്‍.
ഷീല ദീക്ഷിത്, ദിഗ് വിജയ് സിങ്, അഖിലേഷ് യാദവ്, ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നീ മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരായ മേനകാ ഗാന്ധി, രാധാമോഹന്‍സിംഗ്, നരേന്ദ്രസിംഗ് തോമര്‍ എന്നിവരും പ്രഗ്യാ സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എന്നിവരും ജനവിധി തേടുന്ന പ്രമുഖരില്‍ പെടുന്നു.

 

Latest News