Sorry, you need to enable JavaScript to visit this website.

ഗൾഫ് മതിയാക്കി നാട്ടിൽ മന്ത്രവാദം; യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ  

അറസ്റ്റിലായ സുനീർ.

എടക്കര-അറബി മന്ത്രിക ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിലായി. ചുങ്കത്തറ പൂക്കോട്ടുമണ്ണ കപ്പച്ചാലി സുനീർ(35) ആണ് അറസ്റ്റിലായത്. മുണ്ടേരി സ്വദേശിനിയായ മുപ്പത്തിയഞ്ചുകാരിയുടെ പരാതിയിലാണ്് അറസ്റ്റ്. മന്ത്രവാദ ചികിത്സക്കായി ആളുകളെ ഏർവാടി തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് സ്ഥിരമായി ഇയാൾ കൊണ്ടുപോയിരുന്നു. ചികിത്സയുടെ മറവിലാണ് യുവതിയെ പീഡിപ്പിച്ചത്. 2017-ൽ മുണ്ടേരിയിലെ യുവതിയുടെ വീട്ടിൽ വച്ചും 2018-ജനുവരി ഒന്നിന് ഏർവാടിയിൽ വച്ചും പലതവണ പീഡിപ്പിച്ചതായാണ് പരാതി. ചികിത്സക്കായി പണവും ആഭരണങ്ങളും തട്ടിയെടുത്തുവെങ്കിലും യുവതി തന്ത്രപൂർവം ഇതു തിരികെ വാങ്ങിയതായി പോലീസ് പറയുന്നു. അഞ്ചിലേറെ യുവതികൾ ചികിത്സയുടെ മറവിൽ പീഡിപ്പിക്കപ്പെട്ടതായി പോലീസ് പറയുന്നു. എന്നാൽ മാനഹാനി ഭയന്നു ഇവരിലാരും പരാതിയുമായി എത്തിയിട്ടില്ല. കുട്ടികൾ ഉണ്ടാകാത്തവർക്കായും ഇയാൾ ചികിത്സ നടത്തിയിരുന്നു. കണ്ണൂർ, തലശേരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും നിരവധി പേർ ഇയാളുടെ തട്ടിപ്പിനും പീഡനങ്ങൾക്കുമിരയായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പോത്തുകൽ, കോടാലിപ്പൊയിൽ, ആനപ്പാറ എന്നിവടങ്ങളിൽ മദ്രസാ അധ്യാപകനായി ഇയാൾ പ്രവർത്തിച്ചിരുന്നു. പിന്നീട് കുറെ നാൾ വിദേശത്തായിരുന്നു. വിദേശത്ത് നിന്നെത്തിയ ശേഷം മേഖലയിൽ വാഹനത്തിൽ കപ്പക്കച്ചവടവും നടത്തി. തുടർന്നാണ് ഏർവാടി അറബി മാന്ത്രിക ചികിത്സകനാകുന്നത്. മൂന്നു വർഷത്തിലധികമായി ഇയാൾ ചികിത്സ ആരംഭിച്ചിട്ട്. മുനീർ മന്നാനി, കറാമത്ത് ഉസ്താദ് എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്. പോത്തുകൽ എസ്.ഐ പി. മാത്യു, സീനിയർ സി.പി.ഒ സി.എ മുജീബ്, സി.പി.ഒമാരായ അർഷാദ്, സക്കീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 
 


    

Latest News