ഏറ്റെടുക്കാന്‍ ആരുമില്ല; ജെറ്റ് എയര്‍വേയ്‌സ് പ്രതീക്ഷ മങ്ങി

ന്യൂദല്‍ഹി- കഴിഞ്ഞ മാസം നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേയ്‌സിന്റെ തിരിച്ചുവരവിനുള്ള സാധ്യത മങ്ങിയെന്ന് റിപ്പോര്‍ട്ട്. കടക്കെണിയിലായ കമ്പനിയുടെ പുനരുദ്ധാരണത്തിന് വലിയ പ്രതീക്ഷ കാണുന്നില്ലെന്ന് ധനമന്ത്രാലയത്തിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

120 കോടി ഡോളറിന്റെ കടബാധ്യതയുള്ള ജെറ്റ് ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചവരാരും ഇപ്പോള്‍ മുന്നോട്ടുവരുന്നില്ല. അതുകൊണ്ടു തന്നെ കമ്പനിയെ  പാപ്പരായി പ്രഖ്യാപിക്കുന്ന നടപടിയിലേക്ക് ഉടന്‍ തന്നെ നീങ്ങുമെന്നാണ് സൂചന.

കമ്പനി ഏറ്റെടുക്കാന്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ ഇപ്പോള്‍ മറ്റു കമ്പനികള്‍ക്ക് താല്‍ക്കാലികമായി നല്‍കിയ റൂട്ടുകള്‍ തിരികെ നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. എന്നാല്‍ നേരത്തെ ലേലത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച കമ്പനികളൊന്നും വ്യക്തമായ തുകയുമായി മുന്നോട്ടു വരുന്നില്ല.

കുടിശ്ശിക ഈടാക്കുന്നതിന് ഏതെങ്കിലും സ്ഥാപനം ഉടന്‍ തന്നെ ജെറ്റ് എയര്‍വേയ്‌സിന്റെ കേസ് ഇന്ത്യയുടെ പാപ്പര്‍ കോടതിയായ നാഷണല്‍ കമ്പനി ലോ ട്രൈബൂണലില്‍ എത്തിക്കുമെന്നാണ് കരുതുന്നതെന്ന് ധനമന്ത്രാലയത്തിലെ ഒരു ഉദ്യോഗോസ്ഥന്‍ പറഞ്ഞു.

 

Latest News