Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വളാഞ്ചേരി പീഡനം; പ്രതി മന്ത്രി ജലീലിന്റെ സന്തത സഹചാരി; അന്വേഷണം വേണം-ബൽറാം

പ്രതി ഷംസുദ്ദീൻ മന്ത്രി ജലീലിനൊപ്പം(വലതുഭാഗത്ത്)

പാലക്കാട്- വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഷംസുദ്ദീൻ മന്ത്രി കെ.ടി ജലീലിന്റെ ഉറ്റസുഹൃത്താണെന്നും മന്ത്രിക്കെതിരായ ആരോപണം അന്വേഷിക്കണമെന്നും വി.ടി ബൽറാം എം.എൽ.എ ആവശ്യപ്പെട്ടു. മന്ത്രിയുടെ കൂടെ മിക്ക അവസരങ്ങളിലും പ്രതിയായ ഷംസുദ്ദീൻ കൂടെയുണ്ടെന്നും മന്ത്രി ഇടപെട്ട് കേസ് അട്ടിമറിക്കുകയാണെന്നും ജലീൽ ആരോപിച്ചു.   
സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിക്കെതിരെയാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഒരു മൈനർ പെൺകുട്ടിയുടെ ബന്ധുക്കൾ ഗുരുതരമായ ആക്ഷേപങ്ങൾ ഉയർത്തിയിരിക്കുന്നത്. പോക്‌സോ കേസിൽ പ്രതിയായ നഗരസഭ കൗൺസിലറെ സുഹൃത്തായ മന്ത്രി തന്റെ അധികാരമുപയോഗിച്ച് സംരക്ഷിക്കുന്നു, പോലീസിനെ നിർവ്വീര്യമാക്കുന്നു എന്നാണ് പരാതി. മന്ത്രിയേപ്പോലെത്തന്നെ സിപിഎം സ്വതന്ത്രനാണ് കൗൺസിലറും. മന്ത്രിയുമായി പ്രതിയുടെ അടുത്ത ബന്ധം തെളിയിക്കുന്ന നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നു. മന്ത്രിയുടെ സന്തത സഹചാരിയാണ് പ്രതി എന്ന് ബോധ്യമാവുന്ന തരത്തിൽ വ്യത്യസ്ത അവസരങ്ങളിലെടുത്ത ഫോട്ടോകളാണ് കാണപ്പെടുന്നത്. മന്ത്രിയാകട്ടെ മൗനം തുടരുന്നു. പെൺകുട്ടിക്ക് നീതി ലഭിച്ചേ പറ്റൂ. ശക്തമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും ബൽറാം ആവശ്യപ്പെട്ടു. 
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മന്ത്രി കെ.ടി ജലീലിനെതിരെ കടുത്ത ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. കേസിലെ പ്രതി വളാഞ്ചേരി മുനിസിപ്പൽ കൗൺസിലർ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീനെ(47) ജലീൽ സഹായിക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഷംസുദ്ദീനെതിരെ കേസെടുക്കാൻ തുടക്കത്തിൽ പോലീസ് തയ്യാറാകാതിരുന്നത് ജലീലിന്റെ ഇടപെടലിനെ തുടർന്നാണെന്ന് പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരി ആരോപിച്ചു. മന്ത്രി ജലീലിന്റെ അടുത്ത സുഹൃത്താണ് ഷംസുദ്ദീൻ. വളാഞ്ചേരി 32ാം ഡിവിഷനിൽ നിന്നു ഇടതുസ്വതന്ത്ര കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഷംസുദ്ദീൻ. ഇയാൾക്കെതിരെ ഇന്നലെ പോലീസ് പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്. 
സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ: വാടക ക്വാർട്ടേഴ്‌സിലെ താമസക്കാരിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പ്രതി വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചു പല തവണ ക്വാർട്ടേഴ്സിലും മറ്റിടങ്ങളിലും കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു. തുടർന്നു വിവാഹ വാഗ്ദാനത്തിൽ നിന്നു പ്രതി പിൻമാറിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റുമുണ്ടായി. പിന്നീട് പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെ ചൈൽഡ് ലൈനും പോലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. മലപ്പുറം ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശത്തെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി വിദേശത്തേക്ക് കടന്നതായി സൂചനയുണ്ടെന്നു പോലീസ് പറഞ്ഞു. വളാഞ്ചേരി എസ്.എച്ച്.ഒ എസ്.പി. സുധീരനാണ് അന്വേഷണച്ചുമതല. പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

Latest News