ഫോനി തീവ്രതകുറഞ്ഞ് ബംഗ്ലദേശിലേക്ക് നീങ്ങുന്നു; ഒഡീഷയില്‍ കനത്ത നാശം, എട്ടു മരണം

കൊല്‍ക്കത്ത- ശക്തിയേറിയ കാറ്റിനും കനത്ത മഴയ്ക്കുമൊപ്പം ഒഡീഷാ തീരമേഖലയില്‍ വെള്ളിയാഴ്ച കനത്ത നാശം വിതച്ച ഫോനി ചുഴലിക്കാറ്റില്‍പ്പെട്ട് എട്ടു പേര്‍ മരിച്ചു. പല മേഖലകളില്‍ നിന്നുള്ള വിവരം ലഭിക്കാനായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒഡീഷാ, പശ്ചിമ ബംഗാള്‍ തീരങ്ങളിലാണ് ഫോനി അടിച്ചുവീശിയത്. ഒഡീഷയിലാണ് ഏറ്റവും ശക്തിയോടെ ആഞ്ഞടിച്ചത്. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഇത്. നിരവധി കുടിലുകള്‍ പാറിപ്പോയി. പത്തു ലക്ഷത്തോളം പേരെ ഈ മേഖലകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നതിനാല്‍ വലിയ ആളപായമുണ്ടായില്ല. ആന്ധ്ര പ്രദേശ് തീരത്തും ശക്തമായ കാറ്റു വീശിയിരുന്നു. ശനിയാഴ്ച പുലര്‍ന്നതോടെ ഒഡീഷയില്‍ നിന്നും വടക്കു കിഴക്ക് ബംഗാള്‍ തീരത്തേക്കാണ് ഫോനി നീങ്ങിയത്. 

ബംഗാള്‍ തീരവും കടന്ന് തീവ്രതകുറഞ്ഞ് ഫോനി ഉച്ചയോടെ ബംഗ്ലദേശിലെത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അടുത്ത 12 മണിക്കൂറില്‍ വീണ്ടും ശക്തി കുറയും. ശനിയാഴ്ച പുലര്‍ച്ചെ 5.30-ന് കൊല്‍ക്കത്തയുടെ വടക്കു പടിഞ്ഞാറ് മേഖലയില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചത്.

ഫോനി മുന്നറിയിപ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ച തന്നെ ബംഗ്ലദേശില്‍ തെക്കുപടിഞ്ഞാറന്‍ ജില്ലകളില്‍ നിന്ന് അഞ്ചു ലക്ഷത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Latest News