തലശ്ശേരി- ഐ.എസ്. ഭീകരാക്രമണ ഭീഷണിയെ തുടർന്ന് തലശ്ശേരിയിൽ വ്യാപക പോലീസ് റെയ്ഡ്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഐ.എസ് ഭീകരർ കേരളത്തെയും ലക്ഷ്യം വെച്ചതായുള്ള സംശയത്തെത്തുടർന്നാണ് പരിശോധന. തലശ്ശേരി പ്രിൻസിപ്പൽ എസ്.ഐ. പി.എസ്.ഹരീഷിന്റെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സായുധ പോലീസ് സംഘം മിന്നൽ പരിശോധന നടത്തി. എന്നാൽ അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽ പെട്ടില്ല. നിരോധിത സംഘടനയായ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് എൻ.ഐ.എയുടെ നിർദ്ദേശ പ്രകാരം 2017 ഒക്ടോബറിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിറക്കര കുഴിപ്പക്കാട്ടെ തൗഫീഖ് മൻസിലിൽ യു.കെ.ഹംസയെന്ന അറബി ഹംസ (52), തലശ്ശേരി ജില്ലാ കോടതിക്കടുത്ത സൈനാസിൽ മനാഫ് റഹ്മാൻ (43) എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇരുവരും ഇപ്പോഴും തടവിലാണ്. ഈ സംഭവത്തിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് ചൊക്ലിക്കടുത്ത മേക്കുന്ന് കനകമലയിൽ ഐ.എസ് ഭീകരരായ അഞ്ച് യുവാക്കളെ എൻ.ഐ.എ സംഘം വളഞ്ഞ് പിടികൂടിയിരുന്നത്.