വോട്ട് സൈനികര്‍ക്ക് സമര്‍പ്പിക്കണം; മോഡിയുടെ പ്രസംഗത്തില്‍ ചട്ടലംഘനമില്ലെന്ന് കമ്മീഷന്‍

ന്യൂദല്‍ഹി- സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ചുവെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഏപ്രില്‍ ഒന്‍പതിന് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

കന്നി വോട്ടര്‍മാര്‍ അവരുടെ വോട്ട് പുല്‍വാമയില്‍ വീരമൃത്യു വരിക്കുകയും ബാലാകോട്ട് വ്യോമാക്രമണം നടത്തുകയും ചെയ്ത ധീര സൈനികര്‍ക്കു സമര്‍പ്പിക്കണമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കമ്മിഷന്‍ പ്രധാനമന്ത്രിയെ കുറ്റവിമുക്തനാക്കിയത്.

കോണ്‍ഗ്രസ് ഹിന്ദുക്കളെ അപമാനിച്ചുവെന്ന് മഹാരാഷ്ട്രയിലെ വാര്‍ധയില്‍ മോഡി നടത്തിയ പരാമര്‍ശം ചട്ടലംഘനമല്ലെന്ന് കമ്മീഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായിരുന്നത്.  

 

Latest News