ദമാം- താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഖത്തീഫിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി വാസുദേവന്‍ ആണ് മരണത്തിനു കീഴടങ്ങിയത്. രണ്ടാഴ്ചയോളമായി തീവ്ര പരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലായിരുന്നു. ദീര്‍ഘകാലമായി ഖത്തീഫില്‍ പ്ലംബറായി ജോലി ചെയ്തു വരികയായിരുന്ന വാസുദേവന്‍ ഒന്നര വര്‍ഷം മുമ്പാണ് സ്പോണ്‍സറുടെ മരണത്തെ തുടര്‍ന്ന് സ്പോണ്‍സര്‍ഷിപ്പ് മാറിയത്. എന്നാല്‍ പുതിയ സ്ഥാപനം നിയമക്കുരുക്കില്‍ പെട്ടതോടെ ഇഖാമയും ഇന്‍ഷുറന്‍സും പുതുക്കാന്‍ സാധിച്ചിരുന്നില്ല. നാട്ടില്‍ ഏക മകള്‍ അശ്വിനിയുടെ വിവാഹ നിശ്ചയത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്നതിലുള്ള വിഷമം സുഹൃത്തുക്കളുമായി പങ്ക് വെച്ചിരുന്നു. അന്ന് രാത്രിയാണ് മുറിയില്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വാസുദേവന്‍ ഇന്‍ഷുറന്‍സ് കാര്‍ഡില്ലാത്തതിനാല്‍ ഭീമമായ സംഖ്യ ആശുപത്രിയില്‍ ബില്‍ വന്നിരുന്നു. ഈ വിവരം അറിഞ്ഞ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം, കമ്യൂണിറ്റി വെല്‍ഫെയര്‍ വളണ്ടിയര്‍ ഷാജഹാന് കൊടുങ്ങല്ലൂര്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെടുകയും വാസുദേവനെ ഹോസ്പിറ്റലില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. വിഷയം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇതിനായി ഷാഫി വെട്ടത്തിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് റിയാദിലുള്ള സഹോദരന് സുരേന്ദ്രനെ വരുത്തുകയും നാട്ടിലെ അടുത്ത കുടുംബാംഗങ്ങളുമായി ആലോചിച്ച് ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്‍കാനുള്ള ശ്രമത്തിലായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും നിയന്ത്രണ വിധേയമായാല്‍ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. വാസുദേവന്റെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ യാതൊരു അറിവും ഇല്ലാതിരുന്ന പുതിയ സ്പോണ്‍സറെ കണ്ടെത്താനും പാസ്പോര്‍ട്ട് വീണ്ടെടുക്കാനും കഴിഞ്ഞതായി സാമൂഹ്യ പ്രവര്‍ത്തകനായ നമീര്‍ ചെറുവാടി പറഞ്ഞു. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം വാസുദേവന്‍ നാട്ടില്‍ പോയിട്ട് മൂന്നര വര്‍ഷത്തോളമായിരുന്നു. വാസുദേവന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ഷാഫി വെട്ടത്തിനെ കുടുംബം ചുമതലപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും മൃതദേഹത്തെ സോഷ്യല്‍ ഫോറം വളണ്ടിയര്‍ അനുഗമിക്കുമെന്നും ഷാഫി വെട്ടം, ഷാജഹാന് കൊടുങ്ങല്ലൂര്‍ എന്നിവര്‍ അറിയിച്ചു.
കാപ്
വാസുദേവന്‍






