Sorry, you need to enable JavaScript to visit this website.

പരസ്യ ചുംബനം ചോദ്യം ചെയ്ത യുവാവിന്റെ കൈ കമിതാക്കൾ തല്ലിയൊടിച്ചു

കാസർകോട്-  പൊതുസ്ഥലത്തുവെച്ച് പരസ്യമായി ചുംബിക്കുകയായിരുന്ന കമിതാക്കളെ ചോദ്യം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ചു. നീലേശ്വരത്തെ ബോധി ബുക്‌സ് ഉടമ കിഴക്കൻകൊഴുവലിലെ രമേശനാ(48)ണ് അക്രമണത്തിന് ഇരയായത്. നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്നും മന്ദംപുറത്ത് കാവിലേക്ക് പോകുന്ന ഇടവഴിയിലാണ് സംഭവം. ഉച്ചക്ക് രമേശൻ വീട്ടിലേക്ക് നടന്നുപോകുമ്പോൾ ഇടവഴിയിൽ രണ്ട് യുവാക്കളും രണ്ട് പെൺകുട്ടികളും പരസ്യമായി ചുംബിക്കുന്നതായി കണ്ടു. പൊതുവഴിയിൽ വെച്ച് ഇത് ശരിയല്ലെന്ന് പറഞ്ഞ് ചോദ്യം ചെയ്ത രമേശനെ കമിതാക്കൾ ക്രൂരമായി മർദിക്കുകയും ഓവുചാലിലേക്ക് തള്ളിയിടുകയുമായിരുന്നു. ഓവുചാലിൽ വീണ വീഴ്ചയിലാണ് രമേശന്റെ കൈയ്യെല്ല് പൊട്ടിയത്. രമേശന്റെ നിലവിളി കേട്ട് പരിസരവാസികൾ എത്തുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. കൈയ്യെല്ല് പൊട്ടിയ രമേശൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അക്രമികളെ തിരിച്ചറിയാനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ റസിഡൻസ് അസോസിയേഷൻ പരിശോധിച്ചുവരികയാണ്. മന്ദംപുറത്തുകാവിലുള്ള ഇടവഴിയിൽ പതിവായുള്ള കമിതാക്കളുടെ പ്രണയസല്ലാപം യാത്രക്കാർക്ക് ശല്യമാകുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. രാജാസ് ഹൈസ്‌കൂളിലെ വിദ്യാർഥികൾ, മന്ദംപുറത്തുകാവിലേക്കുള്ള ഭക്തജനങ്ങൾ തുടങ്ങി ദിവസേന നൂറുകണക്കിനാളുകൾ കടന്നുപോകുന്ന ഇടവഴിയിലാണ് കമിതാക്കളുടെ പ്രണയ സല്ലാപങ്ങൾ അരങ്ങേറുന്നത്. ഇതിനെതിരെ പോലീസിൽ പരാതി നൽകാനും നടവഴിയരികിലെ വീടുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും കിഴക്കൻകൊഴുവൽ റസിഡൻസ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്‌
 

Latest News