Sorry, you need to enable JavaScript to visit this website.

സി.പി.എമ്മുകാര്‍ ബി.ജെ.പിക്കാരുടെ ഉസ്താദായെന്ന് മമതാ ബാനര്‍ജി

ഹെരിയ- ഇടതുപക്ഷത്തെ ചുവപ്പന്‍ ഗുണ്ടകള്‍ നേരത്തെ തന്നെ കാവി ജഴ്‌സിയണിഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ അവര്‍ ബി.ജെ.പിയുടെ ഉസ്താദായിരിക്കയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ആരോപിച്ചു. പൂര്‍ബ മെഡ്‌നിപൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇടതുപക്ഷത്തേയും സി.പി.എമ്മിനേയും വിമര്‍ശിച്ച മമത നന്ദിഗ്രാം പ്രക്ഷോഭത്തെ അനുസ്മരിച്ചു.

പശ്ചിമ ബംഗാളില്‍ എല്ലാ ആഘോഷങ്ങളുമുണ്ടെന്നും പ്രധാനമന്ത്ര നരേന്ദ്ര മോഡി തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും മമത പറഞ്ഞു. ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ ഗുണ്ടകളുടെ ഭാഷയാണ് ഉപയോഗിക്കുന്നത്. അവര്‍ കോടികളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കുന്നത്. പ്രധാനമന്ത്രിയുടെ തെരഞ്ഞടുപ്പ് റാലികളുടെ ചെലവ് ഇലക്്ഷന്‍ കമ്മീഷന്‍ പരിശോധിക്കണം. എത്ര പണമാണ് ചെലവഴിച്ചതെന്നും ഏതൊക്കെ ഏജന്‍സികളെയാണ് ഉപയോഗിച്ചതെന്നും വെളിപ്പെടുത്തണം. ബംഗാളില്‍ ഫാസിസ്റ്റ് രീതിയില്‍ സമാന്തര ഭരണം നടത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. ജനങ്ങള്‍ ബാലറ്റിലൂടെ ഇതിനു മറുപടി നല്‍കും. പ്രധാനമന്ത്രി പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്തുന്നതെന്നും ഇത് പ്രധാനമന്ത്രി പദവിക്ക് യോജിച്ചതല്ലെന്നും മമത കുറ്റപ്പെടുത്തി. ബംഗാളിലെ പോലീസ് സംവിധാനം മുഴുവന്‍ മോശമാണെന്നാണ് പറയുന്നത്. കേന്ദ്ര സേനകള്‍ മാത്രമാണോ നല്ലത്. പ്രധാനമന്ത്രി പെരുമാറ്റ ചട്ടലംഘനം പതിവാക്കിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ല. പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും പദവികളില്‍ വ്യത്യാസമൊന്നുമില്ല. ഫെഡറല്‍ ഘടനയില്‍ പ്രതിരോധവും വിദേശകാര്യവും മാത്രം കേന്ദ്രം നോക്കിയാല്‍ മതി. ബാക്കിയെല്ലാം സംസ്ഥാനങ്ങളുടെ ചുമതലയില്‍ വരുന്നതാണ്.

ബി.ജെ.പിക്ക് വേട്ട് ചെയ്താല്‍ പിന്നെ രാജ്യത്ത് തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് മമത വോട്ടര്‍മാരെ ഉണര്‍ത്തി. നിങ്ങളുടെ പണം ബാങ്കുകളില്‍ സുരക്ഷിതമായിരിക്കില്ല. സ്വന്തം ഇഷ്ടത്തിന് നോട്ടുകള്‍ നിരോധിച്ചയാള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജനാധിപത്യത്തേയും കൊല ചെയ്യാം. ഹിന്ദുരാഷ്ട്രം നിര്‍മിക്കണമെന്നാണ് അവര്‍ പറയുന്നത്. മറ്റുള്ളവരെ കൊലപ്പെടടുത്തിയും പുറന്തള്ളിയുമാണോ ഇത് നടപ്പിലാക്കുക. അവര്‍ കലാപമുണ്ടാക്കിയാല്‍ എങ്ങനെയാണ് സമൂഹം മുന്നോട്ടു പോകുക- മമത ചോദിച്ചു.  എല്ലാ അവയവങ്ങളുമില്ലാതെ മനുഷ്യശരീരം പൂര്‍ണമാകില്ല എന്നതു പോലെ എല്ലാ മതങ്ങളുമില്ലെങ്കില്‍ സമൂഹവും പൂര്‍ണമാകില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

 

Latest News