വാഷിംഗ്്ടൺ- 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് അമേരിക്കൻ വെബ്‌സൈറ്റായ 'മീഡിയം ഡോട്ട് കോം'. 213 സീറ്റുകൾ ലഭിക്കുന്ന കോൺഗ്രസ് മറ്റു കക്ഷികളുടെ പിന്തുണയോടെ അധികാരത്തിലെത്തുമെന്നാണ് സർവേയിലുള്ളത്. ബി.ജെ.പിക്ക് 170 സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും സർവേ വെളിപ്പെടുത്തുന്നു. കോൺഗ്രസിന് 39 ശതമാനം വോട്ടുകൽ ലഭിക്കും. ബി.ജെ.പിക്ക് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച 31 ശതമാനം വോട്ടുകൾ ഈ തെരഞ്ഞെടുപ്പിലും ലഭിക്കും. എന്നാൽ കഴിഞ്ഞ തവണത്തെ സീറ്റുകൾ ഇക്കുറി ലഭിക്കില്ല. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽനിന്നുള്ള 20,500 പേരുടെ അഭിപ്രായം സ്വീകരിച്ചാണ് നിഗമനത്തിലെത്തിയത്. ഒരു ബ്രിട്ടീഷ് ഏജൻസിയാണ് പഠനം നടത്തിയതെന്നും മീഡിയം ഡോട്ട് കോം പറയുന്നു. ഗവേഷണ സംഘത്തോട് പ്രതികരിച്ചവരിൽ 48 ശതമാനം പേർ സ്ത്രീകളും 52 പേർ പുരുഷന്മാരുമാണ്.
ജീവിതചെലവ് കുതിച്ചുയർന്നത്, തൊഴിലില്ലായ്്മ തോത് കൂടിയത്. നോട്ടുനിരോധനം. കർഷകരുടെ ദുരിതം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ കാര്യങ്ങളിലെ അസ്വസ്ഥത വോട്ടർമാർ പ്രകടിപ്പിച്ചു. ഇതിന് പുറമെ, പൗരൻമാർക്ക് മിനിമം വേതനമെന്ന കോൺഗ്രസ് വാഗ്ദാനം ജനങ്ങളെ ഏറെ ആകർഷിച്ചുവെന്നും സർവേ വെളിപ്പെടുത്തുന്നു. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നു ഘട്ടങ്ങളാണ് സമാപിച്ചത്. മേയ് 23നാണ് വോട്ടെണ്ണൽ.






