സ്‌കൂളുകളില്‍ ബംഗാളി ഭാഷാ പഠനം നിര്‍ബന്ധമാക്കിയതിനെതിരെ തുടങ്ങിയ സമരം ഗൂര്‍ഖാലാന്‍ഡ് സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ടുള്ള ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുടെ പ്രതിഷേധമായി മാറിയ ഡാര്‍ഡിലിങില്‍ അതിക്രമങ്ങള്‍ കനക്കുന്നു. ഗൂര്‍ഖലാന്‍ഡ് പ്രക്ഷോഭകരും പൊലീസും തമ്മിലുള്ള പോരാട്ടം കനത്തതോടെ കൂടുതല്‍ കേന്ദ്ര സേനയെ ഇറക്കി രംഗം ശാന്താമാക്കാനുള്ള ശ്രമത്തിലാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. പൊലീസ് ഔട്ട്‌പോസ്റ്റ്, റെയില്‍വേ സ്റ്റേഷന്‍ മറ്റു സര്‍ക്കാര്‍ കാര്യാലയങ്ങള്‍ എന്നിവയ്ക്കു നേരെ വ്യഴാഴ്ച തീവെയ്പ്പ് അടക്കമുള്ള കനത്ത ആക്രമണമാണ് അരങ്ങേറിയത്.
തെരുവുകളില്‍ പ്രതിഷേധവുമായി രംഗത്തുള്ളവര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തിയതിനെത്തുടര്‍ന്ന് അനിശ്ചിതകാല ബന്ധ് പ്രഖ്യാപിച്ച ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയാണ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവരുടെ ഓഫീസ് കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് ചെയ്തുു അമ്പും വില്ലും തോക്കുകളും അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു.
അതിനിടെ, കേന്ദ്രം 400 അര്‍ധസൈനികരെ കൂടി ഡാര്‍ജിലിങില്‍ വ്യാഴാഴ്ച വിന്യസിച്ചു. നേരെത്തെ ആയിരം സൈനികരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇവിടെ വിന്യസിച്ചിരുന്നു. ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്ന ഗൂര്‍ഖ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് അവരുടമായുള്ള കൂട്ടുകെട്ട് ഉപേക്ഷിച്ച് പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് ഇപ്പോള്‍ നടന്നു വരുന്ന സമരം ശക്തി പ്രാപിച്ചത്. ഗൂര്‍ഖ ജനമുക്തി മോര്‍ച്ച തങ്ങളുടെ ബദ്ധവൈരികളായ ഗൂര്‍ഖ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടുമായി സമരത്തില്‍ കൈകോര്‍ത്തിട്ടുണ്ട്.
പ്രതിഷേധ സമരങ്ങള്‍ക്ക് ശക്തിയേറി വരുമ്പോഴും ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുരുങി ഒളിവിലാണ്. പൊലീസിന്റെ അതിക്രമങ്ങള്‍ക്കും സര്‍ക്കാര്‍ ഭീകരതയ്ക്കുമെതിരെ ഡാര്‍ജിലിങ്ങിലെ ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് കഴിഞ്ഞ ദിവസം പുറത്തു വിട്ട ഒരു വീഡിയോ സന്ദേശത്തില്‍ ഗുരുങ് അഭ്യര്‍ത്ഥിച്ചിരുന്നു. ലക്ഷ്യം കാണും വരെ ഗൂര്‍ഖലാന്‍ഡ് സമരം തുടുരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സാമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകും. നിയമം അതിന്റെ വഴിക്കു പോകും. ഏതാനും നേതാക്കള്‍ മാത്രമാണ് ഗുണ്ടായിസം കാണിക്കുന്നത്. തോക്കുകൊണ്ടും ബോംബ് കൊണ്ടും രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്നും മമത മുന്നറിയിപ്പു നല്‍കി.