എസ്.ഡി.പി.ഐ-ലീഗ് സംഘര്‍ഷം: തിരൂരില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു

തിരൂര്‍- എസ്.ഡി.പി.ഐ-ലീഗ് സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു. പറവണ്ണയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കാണ് കുത്തേറ്റത്. എസ്.ഡി.പി.ഐ വിട്ട വിരോധമാണ് കത്തിക്കുത്തിനു കാരണമെന്നാണ് ആരോപണം. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. തിരൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍  പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
അഴീക്കല്‍ സ്വദേശി ചൊക്കന്റെ പുരക്കല്‍ കുഞ്ഞിമോന്‍, പറവണ്ണ പുത്തനങ്ങാടി മുഹമ്മദ് റാഫി എന്നിവര്‍ക്കാണ് കുത്തേറ്റത്. നേരത്തെ എസ്.ഡി.പി.ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന കുഞ്ഞിമോന്‍ പാര്‍ട്ടി വിട്ടിരുന്നു. തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമിക്കാന്‍ കാരണമെന്ന് കുഞ്ഞിമോന്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് നാലരയോടെ കാഞ്ഞിരക്കുറ്റിയില്‍ വെച്ചാണ് അഞ്ചംഗ സംഘം കുഞ്ഞിമോനെ ആക്രമിച്ചത്. കുഞ്ഞിമോനെ മര്‍ദിക്കുന്നത് തടയാനെത്തിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ സഹോദരന്‍ മുഹമ്മദ് റാഫിയെയും സംഘം കുത്തുകയായിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് തങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ഇരുവരും പോലീസില്‍ മൊഴി നല്‍കി.
രണ്ടു പേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിമോന് പുറത്തും റാഫിയുടെ മുഖത്തുമാണ് കുത്തേറ്റത്. പ്രതികളെ തിരിച്ചറിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കിയതായും പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചതായും തിരൂര്‍ എസ്.ഐ കെ.ജെ ജിനേഷ് പറഞ്ഞു.

 

 

 

 

Latest News