ബാബരി പരാമര്‍ശം: പ്രജ്ഞയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

ഭോപാല്‍- ബാബരി മസ്ജിദ് തകര്‍ത്ത ആള്‍ക്കൂട്ടത്തില്‍ താന്‍ ഉണ്ടായിരുന്നെന്നും അതില്‍ അഭിമാനം കൊള്ളുന്നുവെന്നും പറഞ്ഞ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പു ഓഫീസര്‍ ഉത്തരവിട്ടു. ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രജ്ഞ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. 'രാജ്യത്തു നിന്നും ഒരു കറയാണ് ഞങ്ങള്‍ തടുച്ചു നീക്കിയത്. ആ മന്ദിരം തകര്‍ക്കാന്‍ ഞങ്ങള്‍ പോയിരുന്നു. അതിനു മുകളില്‍ ഞാന്‍ കയറി അതു തകര്‍ത്തു. ദൈവം ഇതിനു അവസരം നല്‍കിയതില്‍ അതിയായ അഭിമാനമുണ്ട്. രാമ ക്ഷേത്രം ഇതേ സ്ഥലത്തു തന്നെ നിര്‍മിക്കുമെന്നും ഞങ്ങള്‍ ഉറപ്പു വരുത്തും'- പ്രജ്ഞ അഭിമുഖത്തില്‍ പറഞ്ഞു. ഇതിനു പുറമെ വിദ്വേഷം നിറഞ്ഞ മറ്റു പരാമര്‍ശങ്ങളും പ്രജ്ഞയുടേതായി പുറത്തു വന്നിരുന്നു. 

സമുദായങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷവും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന്‍ പ്രജ്ഞയ്ക്ക് നോട്ടീസ് അയച്ചിരുന്നു. സ്ഥാനാര്‍ത്ഥിയായതു മുതല്‍ നിരന്തരം നടത്തി വരുന്ന വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ബിജെപി പ്രജ്ഞയെ വിളിച്ചു വരുത്തുകും പ്രകോപനമപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതായും റിപോര്‍ട്ടുണ്ട്.
 

Latest News